രാധാകൃഷ്ണൻ മാഞ്ഞൂർ

ഒരു ദേശവും , അതിലെ മനുഷ്യരും ഒരു ഗുരുവിനെ , ഒരു പ്രഭാഷകനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് റെജി തോമസ് കുന്നൂപ്പറമ്പിൽ (M.A., M.Phil & B.Ed ) തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം ജില്ലയിൽ മാഞ്ഞൂർ സൗത്ത് കുന്നൂപ്പറമ്പിൽ പരേതനായ തോമസിന്റെയും, കുട്ടിയമ്മയുടെയും മകൻ. റെജി തോമസ് ഉഴവൂർ ഒ.എൽ.എൽ സ്കൂളിലായിരുന്നു തൻറെ അധ്യാപന ജീവിതം തുടങ്ങിയത്. ഇപ്പോൾ കരിങ്കുന്നം (ഇടുക്കി ജില്ല ) സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ.

കഥകൾ ,കവിതകൾ, ലേഖനങ്ങൾ, പുസ്തകനിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായി ഇതുവരെ 82 അവാർഡുകൾ നേടി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 750 പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

സംഭാഷണത്തിന്റെ കേവലാർത്ഥത്തിൽ നിന്ന് ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിലേക്ക് ആ സായാഹ്ന നിമിഷങ്ങൾ നീണ്ടു .

ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ ഇലയനക്കങ്ങളും, ചാറ്റൽമഴകളും മനുഷ്യസ്നേഹിയായ ഒരു ഗുരുവിന്റെ സന്ദേഹങ്ങളും നിറഞ്ഞുനിന്ന സംഭാഷണം .

ബഹുമുഖപ്രതിഭയായ എൻറെ ബാല്യകാല സുഹൃത്ത് റെജി തോമസിനെ ഏറെ അഭിമാനത്തോടെ മലയാളംയുകെ വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു.

ചോദ്യം :- ബാല്യകാല ജീവിതം , സുഹൃത് ബന്ധങ്ങൾ ?

ചെറുപ്പകാലം മുതൽ നല്ലൊരു സുഹൃത് വലയമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ വീട്ടിൽ ഒത്തുചേരും. ക്രിക്കറ്റ് ,സിനിമാചർച്ചകൾ അങ്ങനെ എത്രയോ സായാഹ്നങ്ങൾ . വൈകുന്നേരം 5 മണി കഴിയുമ്പോൾ സെൻട്രൽ ലൈബ്രറിയിലേക്ക് പുസ്തകമെടുക്കാൻ ഒരു യാത്രയാണ്. അവിടെ സഹൃദയരായ നിരവധി സുഹൃത്തുക്കളുണ്ടാവും. അവിടുത്തെ രാഷ്ട്രീയ സംവാദങ്ങളാവാം ഒരു പക്ഷെ എന്നിലെ പ്രഭാഷകനെ രൂപപ്പെടുത്തിയത്.

ചോദ്യം :- ധാരാളം ചങ്ങാതികൾ വൈകുന്നേരം ഒത്തുകൂടുന്ന കുന്നൂപ്പറമ്പിൽ വീടിനെപ്പറ്റി ?

എനിക്കും, അനുജൻ റോയിക്കും റോബിനും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു . അലഹബാദിലെ ‘ആനന്ദഭവൻ’ (നെഹ്റുവിൻറെ തറവാട് ) പോലെയാണ് ഞങ്ങളുടെ തറവാടെന്ന് പലരും തമാശ പറയുമായിരുന്നു.

സിനിമയും ,സാഹിത്യവും , ക്രിക്കറ്റുമൊക്കെ സജീവമാക്കിയ ആ കാലങ്ങൾ ഒരിക്കലും മറക്കില്ല. ആ വൈകുന്നേരങ്ങൾക്ക് മിഴിവേകിയവരിൽ പ്രധാനിയാണ് മുൻ ആലത്തൂർ എം.പി. ഡോ.പി.കെ. ബിജു പിന്നെ മറ്റൊരാൾ ഫാദർ. തോമസ് ചാമക്കാല ( ടോമി ആലപ്പുറത്ത് )എല്ലാവരും സമീപവാസികളാണ്.

ചോദ്യം :- റെജിയുടെ മുത്തച്ഛൻ ലൂക്കാ വൈദ്യൻ (മുണ്ടച്ചായൻ) അറിയപ്പെടുന്ന ബാല വൈദ്യനായിരുന്നല്ലോ. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ?

ലൂക്കാ വൈദ്യൻ (എൻറെ അമ്മയുടെ അച്ഛൻ ) വലിയ പേരും , പെരുമയുമുള്ള വൈദ്യനായിരുന്നു. അപ്പച്ചി എന്നുള്ള വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തച്ഛൻ നെയ് കാച്ചുന്ന സമയത്ത് ധാരാളം പക്ഷികൾ ഞങ്ങളുടെ വീടിന് മുകളിൽ വട്ടമിട്ടു പറന്നിരുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നുണ്ട്. മരുന്നരച്ച് ഗുളിക രൂപത്തിലാക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ജോലിയാണ്. വൈദ്യം ഞങ്ങളുടെ പൂർവ പിതാക്കന്മാർ വളരെ ഉപാസനയോടെ അനുഷ്ഠിച്ചു.

അലോപ്പതി ഡോക്ടർമാരുടെ കുതിച്ചു കയറ്റം മുത്തച്ഛനെപ്പോലെയുള്ള നാട്ടു വൈദ്യന്മാരുടെ പ്രസക്തി നഷ്ടപ്പെടുത്തി. അധ്യാപകനായിരുന്നില്ലെങ്കിൽ ഞാനൊരു വൈദ്യനാകുമായിരുന്നു. അതും എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു .

ചോദ്യം :- പരന്ന വായനാശീലത്തെപ്പറ്റി ? ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ?

മാഞ്ഞൂർ സെൻട്രൽ ലൈബ്രറിയുടെ ലൈബ്രേറിയൻ എൻറെ അമ്മാവനായിരുന്നു.(കെ.എൽ. പാച്ചി )

അക്കാലത്ത് നിരവധി പുസ്തകങ്ങൾ എൻറെ വായനയുടെ ലോകം വിസ്തൃതമാക്കി.

എം.ടിയും, മുകുന്ദനും, ഒ.വി. വിജയനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. വായനശാലയിലെ പൊടിപിടിച്ച ഷെൽഫിൽ നിന്നും കണ്ടെടുത്ത സാധു ഇട്ടിയവിരയുടെ പുസ്തകം പോലും ഇന്നും ഓർമ്മയിലുണ്ട്.

പുസ്തകങ്ങളുടെ ഊർജ്ജം അതൊരു കരുത്താണ്, ജീവിതത്തിൻറെ അഴകിലേക്കും, അർത്ഥത്തിലേക്കും എന്നെ എത്തിച്ച ശക്തി . വിദൂര ദേശങ്ങളിലേക്കും വൻ നഗരങ്ങളിലേക്കും ഞാൻ യാത്ര ചെയ്യുന്നത് കുന്നൂപ്പറമ്പിലെ റെജി തോമസായിട്ടു തന്നെയാണ് . . .
തനി ഗ്രാമീണനായിട്ട്. എൻറെ അമ്മ (കുട്ടിയമ്മ ) പഠിപ്പിച്ചതാണതൊക്കെ . ലളിതമായി ജീവിക്കുക, എല്ലാവരോടും മധുരമായി പെരുമാറുക എന്നിങ്ങനെയുള്ള ശീലങ്ങൾ …പപ്പാ (തോമസ് ) കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ്. പപ്പായെ ഈ നാട്ടുകാർ ‘അളിയൻ ‘ എന്നാണ് വിളിച്ചത്. ( പപ്പാ ഇവിടെ ദത്തു നിൽക്കുകയായിരുന്നു. )
സഹായം ചോദിച്ചു വരുന്ന ആരെയും പപ്പാ പിണക്കി വിടില്ല . ആവുന്നത്ര സഹായം ആർക്കും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാവാം ഞങ്ങൾ മക്കൾക്കും ജീവകാരുണ്യപ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായത്. അകാലത്തിലണഞ്ഞു പോയ പപ്പായായിരുന്നു ജീവിതത്തിലെ മാർഗ്ഗദീപം.

ചോദ്യം :- ഡൽഹി ജെഎൻയുവിലെ പഠനകാലം ?

ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനകാലം ഒരുപാട് നല്ല സൗഹൃദങ്ങളെ സമ്മാനിച്ചു. ഇതിൽ വിദേശികൾ പോലുമുണ്ട്. എൻറെ രാഷ്ട്രീയ ബോധ്യങ്ങളെ പാകപ്പെടുത്തിയ ക്യാമ്പസ്. ഇടതുപക്ഷ സഹയാത്രികരുടെ ഭൂമിയാണിത്. അന്നുമിന്നും ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള നിലപാടുകളോടാണ് എനിക്ക് താല്പര്യം. പ്രശസ്ത എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടിനെപ്പോലുള്ള ചങ്ങാതികളെ ലഭിച്ചതും ജെഎൻയുവിൽ നിന്നാണ്.

ചോദ്യം :- സ്കൂൾ, കലാലയ ക്യാമ്പസുകൾ സംവാദാത്മകമാവണം. രാഷ്ട്രീയ ശരികളിലൂന്നിയ വിദ്യാഭ്യാസകാലത്ത് ക്യാമ്പസ് കലാപകലുക്ഷിതമാക്കുന്നുണ്ട്. അധ്യാപകൻ എന്ന നിലയിൽ പുതിയ ക്യാമ്പസുകളെ എങ്ങനെ കാണുന്നു ?

ക്യാമ്പസുകൾ ഒരേസമയം സംവാദാത്മകമായ എഴുത്തിൻ്റെയും, ചിന്തയുടെയും ഒരിടമായിരുന്നു. ഇന്ന് വിദ്യാർത്ഥികൾ കരീയർ മാത്രം സ്വപ്നം കാണുന്നവർ ആയി മാറുന്നു . പുതിയകാലത്തെ കുഞ്ഞുങ്ങൾ പ്രായോഗിക ചിന്തകളിലൂടെ ജീവിക്കുന്നു. ഭൂരിഭാഗം കുട്ടികളും അരാഷ്ട്രീയ വാദത്തിൻ്റെ വക്താക്കളാണ് …
ഇതൊരു മാറ്റമാണ്.

ചോദ്യം :- എഴുപതുകളുടെയും, എൺപതുകളുടെയും ഊർജ്ജപ്രവാഹമുള്ള ക്യാമ്പസുകൾ ഇന്നില്ല. ഫ്രീസ് ചെയ്യപ്പെട്ട ബ്രയിനുകളാണ് ഇന്ന് ക്യാമ്പസ് സ്റ്റുഡൻസിന് … വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് വരുന്ന കുട്ടികളും, വെറും ‘പൊളിറ്റിക്കൽ കരിയറിസ്റ്റു’കളായി മാറുന്നു… എന്തുകൊണ്ടാവാം ഇങ്ങനെയൊരു പരിണാമം സംഭവിക്കുന്നത്?

ഞാൻ പറഞ്ഞല്ലോ ഇതൊരു മാറ്റമാണ് . ഒരുപാട് സ്വപ്നങ്ങളോടെ, വൻതുക വിദ്യാഭ്യാസ ലോണെടുത്ത് വരുന്ന എത്ര കുട്ടികൾക്കുണ്ടാവും നേതാവാകാനുള്ള മോഹം? സമരമുറകൾ മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം . ക്രിയേറ്റീവായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ക്ലാസ്സ് റൂമിലെ പഠനത്തിനപ്പുറം അവൻറെ ചിന്താധാരകളെ ബന്ധിപ്പിക്കാൻ പുറത്തൊരു ലോകമുണ്ടെന്നുള്ള സത്യം മനസ്സിലാക്കണം. ഈയൊരു സത്യം മനസ്സിലാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കാറില്ല, മാതാപിതാക്കളും ശ്രദ്ധിക്കാറില്ല . കലാലയ രാഷ്ട്രീയത്തിന് ചേർത്തുപിടിക്കാവുന്ന ചില ജനാധിപത്യമൂല്യങ്ങളുണ്ട്… അതു തിരിച്ചു പിടിക്കാത്ത കാലത്തോളം ക്യാമ്പസുകൾ അരാജകവാദികളുടേതാവും .

ചോദ്യം:- എഴുന്നൂറ്റി അൻപതോളം മോട്ടിവേഷണൽ ക്ലാസുകൾ എടുത്തിട്ടുണ്ടല്ലോ . നമ്മുടെ വിദ്യാർത്ഥിസമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

സ്വദേശത്തും വിദേശത്തുമായി നിരവധി ക്ലാസുകൾ നടത്തി. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. വർത്തമാനകാലത്തെയും, ഭാവികാലത്തെയും അവർ പ്രതീക്ഷകളോടെ സമീപിക്കുന്നു, പ്രതികരിക്കുന്നു. കുഞ്ഞുങ്ങളെ നേരിൻ്റെ പാതയിൽ കൈപിടിച്ചുയർത്തുവാൻ ഒരു ഗുരുവിനു സാധിക്കും. അവരുടെ ഇഛാശക്തികളെ പോസിറ്റീവായി സമീപിക്കാൻ ഒരു മനസ്സുണ്ടായാൽ മതി. മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാൻ പോയപ്പോൾ എനിക്ക് നേരിൽ ബോധ്യമായ കാര്യമാണിത്. മാറുന്ന കാലത്തെ പുത്തൻ പ്രതീക്ഷകളായി വിദ്യാർത്ഥിസമൂഹം മാറിക്കഴിഞ്ഞു . ഇവരാണ് പുതിയകാലത്തിൻ്റെ വക്താക്കൾ… ചാലക ശക്തികൾ…

REJI THOMAട
MA, MPhil, B. Ed
Motivational Speaker ,Mentor and Creative writer

പഠനം :-
മാഞ്ഞൂർ എസ്എൻ വി സ്കൂൾ, കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് ഹൈസ്കൂൾ , മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് ഹൈസ്കൂൾ, എംജി യൂണിവേഴ്സിറ്റി , മാന്നാനം കെ ഇ കോളേജ് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

ഭാര്യ :- ബിൻസി റെജി (കുവൈറ്റിൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ) ചിറയിൽ ഫാമിലി, കുറുപ്പന്തറ

മക്കൾ:- തോംസൺ റെജി
ആൻ മരിയ റെജി
ജോസ് വിൻ റെജി
Mobile :- 91 9447258924
[email protected]
വിലാസം :- കുന്നൂപ്പറമ്പിൽ വീട്
മാഞ്ഞൂർ സൗത്ത് പി. ഒ
കോട്ടയം ജില്ല ,കേരളം പിൻ 686603