ന്യൂസ് ഡെസ്ക്, മലയാളം യുകെ

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍. ഷൈന്‍ ടോം ചാക്കോയാണ് ഒന്നാംപ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍മുറിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്‌ഐആറിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും നടനെ ചോദ്യംചെയ്യും.

പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സജീറുമായി ഗൂഗിള്‍ പേ വഴി ഷൈന്‍ ടോം ചാക്കോ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും പോലീസിന് തെളിവ് ലഭിച്ചു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സജീറുമായി ബന്ധമില്ലെന്ന് നടന്‍ പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടുകള്‍ നടത്തിയതായും ഷൈന്‍ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയും ലഹരി വില്‍പ്പനക്കാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഇടപാടുകളുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഷൈന്‍ സമ്മതിച്ചു. എന്നാല്‍, ഹോട്ടലില്‍ പോലീസ് പരിശോധന നടന്ന ദിവസം താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഗുണ്ടകളാണെന്ന് സംശയിച്ചാണ് പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയതെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.