ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി യുകെ വംശജ. സറേയിലെ ലൈറ്റ്‌വാട്ടറിലെ ഒരു കെയർ ഹോമിൽ താമസിക്കുന്ന 115 വയസ്സും 252 ദിവസവും പ്രായമായുള്ള എഥേൽ കാറ്റർഹാം എന്ന സ്ത്രീയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്നലെ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസിന്റെ മരണത്തിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എഥേൽ മാറിയത്. 1909 ഓഗസ്റ്റ് 21 ന് ജനിച്ച എഥേൽ, എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജീവിച്ച അവസാന ആളാണ്.
ആരുമായും താൻ തർക്കിക്കാറില്ലെന്നും, അവർ പറയുന്നത് കേൾക്കുകയും തനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നതാകാം തന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്ന് എഥേൽ പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളുടെ ഡാറ്റാബേസായ ലോംഗെവിക്വസ്റ്റും പുതിയ റെക്കോർഡ് സ്ഥിരീകരിച്ചു.
എഥേൽ കാറ്റർഹാമിൻെറ 115-ാം ജന്മദിനത്തിൽ ചാൾസ് രാജാവിൽ നിന്ന് ഉൾപ്പെടെയുള്ള ആശംസകൾ ലഭിച്ചിരുന്നു. ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച എഥേൽ, വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്. എട്ട് കുട്ടികളുള്ള കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു എഥേൽ. 18 വയസ്സുള്ളപ്പോൾ, ഇന്ത്യയിലെ ഒരു സൈനിക കുടുംബത്തിൽ ഓപെയറായി അവർ ജോലി ചെയ്തു. 1931 ൽ അവർ യുകെയിലേക്ക് മടങ്ങി എഥേൽ ഭർത്താവായ നോർമൻ കാറ്റർഹാമിനെ കണ്ടുമുട്ടി. 1933 ൽ സാലിസ്ബറി കത്തീഡ്രലിൽ വെച്ച് ഇരുവരും വിവാഹിതരായി. നോർമൻ കാറ്റർഹാം സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായി സേവനം അനുഷ്ടിച്ചു. ടൈറ്റാനിക് കപ്പലിന്റെ തകർച്ച, ഒന്നാം ലോകമഹായുദ്ധം, റഷ്യൻ വിപ്ലവം, മഹാമാന്ദ്യം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം അതിജീവിച്ച വ്യക്തിയാണ് എഥേൽ കാറ്റർഹാം.
Leave a Reply