ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാചകവാതകം, ഇലക്ട്രിസിറ്റി മുതലായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഊർജ്ജ വിതരണക്കാർക്ക് ഉപഭോക്താക്കൾ നൽകുന്ന അധിക തുക വർഷാന്ത്യത്തിൽ തന്നെ റീഫണ്ട് ചെയ്യാനുള്ള തീരുമാനമാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നത്. നിലവിൽ ഉപഭോക്താക്കളുടെ അധികതുക വിതരണക്കാരുടെ പക്കൽ തന്നെ നിലനിൽക്കുകയാണ് പതിവ്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത്തരം തുകകൾ റീഫണ്ട് ചെയ്യാറുള്ളൂ. എന്നാൽ പുതിയ നിയമം അനുസരിച്ച് വർഷാന്ത്യത്തിൽ ഉപഭോക്താക്കളുടെ അധികതുകകൾ നിർബന്ധമായും റീഫണ്ട് ചെയ്യണമെന്നാണ് വ്യക്തമാക്കുന്നത്. 1.4 ബില്യൺ പൗണ്ടോളം അധിക തുകയാണ് വിതരണക്കാരുടെ പക്കൽ ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തരം അധിക തുകകൾ വിതരണക്കാർ മറ്റ് ബിസിനസ് സംരംഭങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിലെ 12 മാസവും ഒരേ ഉപയോഗം അനുസരിച്ചുള്ള ബില്ലുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഉപയോഗിച്ച ഊർജ്ജത്തിന്റെ തോത് കണക്കിലെടുക്കാതെ, ഒരു നിശ്ചിത തുക ബില്ലായി ഉപഭോക്താക്കൾക്ക് നൽകുകയാണ് ഇപ്പോൾ പതിവ്. ഉപയോഗം കുറവുള്ള മാസങ്ങളിലും ഇതേ തുക തന്നെയാണ് ഉപഭോക്താക്കൾ അടയ്ക്കേണ്ടതായി വരുന്നത്.

എന്നാൽ പുതിയ നിയമം അനുസരിച്ച് വർഷാന്ത്യത്തിൽ അധികതുക ഉപഭോക്താക്കൾക്ക് നിർബന്ധമായും നൽകേണ്ടത് വിതരണക്കാരുടെ ചുമതലയാണ്. ഏകദേശം ആയിരത്തോളം കംപ്ലൈന്റുകൾ ആണ് കഴിഞ്ഞ വർഷം തന്നെ എനർജി ഓംബുഡ്സ്മാന് ലഭിച്ചത്. ഉപഭോക്താക്കൾ കൃത്യമായി ബില്ല് പേ ചെയ്യുന്നതുപോലെ, തിരിച്ച് അവർക്ക് അധിക തുക മടക്കി കിട്ടേണ്ടത് അവരുടെ അവകാശമാണെന്ന് എനർജി ഓംബുഡ്സ്മാൻ ഡയറക്ടർ എഡ് ഡോഡ്മാൻ വ്യക്തമാക്കി. പുതിയ നിയമങ്ങൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.