ഖത്തറില്‍ നിന്നും കെനിയയിലെത്തിയ വിനോദയാത്രാ സംഘം അപകടത്തില്‍പെട്ട സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേർ മരിച്ചതായി സൂചന. എന്നാല്‍, ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കെനിയൻതലസ്ഥാനമായ നയ്റോബിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രാവല്‍ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

പാലക്കാട്, തൃശ്ശൂർ ജില്ലകളില്‍ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ജോയല്‍, മകൻ ട്രാവിസ് എന്നിവരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയലിൻെറ ഭാര്യ റിയ, മകള്‍ ടൈര എന്നിവർക്കും പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്കിൻെറ ഗുരുതരവസ്ഥയെക്കുറിച്ചോ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ വിവരം ലഭ്യമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂർ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഹനീഫക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ ജെസ്ന കുറ്റിക്കാട്ട്ചാലില്‍, മകള്‍ റൂഹി മെഹറിൻ എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റുവെങ്കിലും അവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ പരിക്കിൻെറ ഗുരുതരാവസ്ഥയെ കുറിച്ചോ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ ഖത്തറില്‍ നിന്നുള്ള 28 പേരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. കർണാടക, ഗോവ, കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറില്‍ നിന്നും ട്രാവല്‍ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. നയ്റോബിയില്‍ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ് അപകടം നടന്നത്.

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയില്‍ ഒല്‍ജോറോ-നകുരു ഹൈവേയില്‍ വെച്ച്‌ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബസ് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബസിൻെറ മേല്‍കൂരകള്‍ തകർന്ന നിലയിലാണ് താഴെ പതിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവില്‍ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസണ്‍ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാൻ ജൂണ്‍ ആറിനാണ് വിനോദയാത്രാ സംഘം ട്രാവല്‍ ഏജൻസിക്കു കീഴില്‍ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയില്‍ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.