ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ പറന്നുയർന്ന ഉടനെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെടുത്തതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. വിമാന അപകടത്തിന്റെ കാരണത്തിലേയ്ക്ക് വെളിച്ചം വീശാൻ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയത് സഹായിക്കും. എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പിൻറെ അഭ്യർത്ഥന പ്രകാരം യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള വിദഗ്ധർ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
വിമാന ദുരന്തത്തിൽ ദാരുണമായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത 6 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തതായി അധികൃതർ അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ബിജെ മെഡിക്കൽ കോളേജ് ആൻഡ് സിവിൽ ഹോസ്പിറ്റലിന്റെ ഡീൻ ഡോ. മിനാക്ഷി പരീഖ് പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികളുടെ തീരാവേദനയായി മാറുകയാണ് യുകെ മലയാളി നേഴ്സ് വിമാനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം. രഞ്ജിത ഗോപകുമാർ സർക്കാർ ജോലിയിൽനിന്ന് അവധിയെടുത്ത് ആദ്യം ഒമാനിലും പിന്നീട് യുകെയിലും ആണ് ജോലി ചെയ്തത്. രഞ്ജിതയുടെ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി സഹോദരൻ അഹമ്മദാബാദിലേയ്ക്ക് പോയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Leave a Reply