ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിസ്ബൺ : എഡിൻബറോയിലേക്ക് യാത്ര ചെയ്യാനിരുന്ന കുടുംബത്തെ ലിസ്ബൺ എയർപോർട്ടിൽ തടഞ്ഞുനിർത്തിയതിൽ ക്ഷമ പറഞ്ഞ് റയനെയർ. സ്‌കോട്ട്‌ലൻഡ് ഒരു രാജ്യമല്ലെന്ന് പറഞ്ഞ എയർപോർട്ട് ജീവനക്കാർ പിയോറ്റർ ഡിസിഡ്‌സിക്കിനെയും കുടുംബത്തെയും തടഞ്ഞുനിർത്തുകയായിരുന്നു. ഇതേതുടർന്ന് പോർച്ചുഗലിൽ നിന്ന് സ്കോട്ട്ലൻഡിലേക്കുള്ള വിമാനം അവർക്ക് നഷ്ടമായി. എല്ലാ സ്കോട്ടിഷ് യാത്രാ നിയമങ്ങളും കൃത്യമായി പാലിച്ച പിയോട്ടറും കുടുംബവും തങ്ങൾക്ക് പൂർണ്ണ സ്കോട്ടിഷ് റെസിഡൻസിയുണ്ടെന്നും പോളിഷ് പാസ്പോർട്ടുകളാണ് കൈവശമുള്ളതെന്നും വിശദീകരിച്ചു.

2005 മുതൽ എഡിൻബർഗിൽ താമസിക്കുന്ന കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. അവരുടെ രേഖകളിൽ ജീവനക്കാർ അസന്തുഷ്ടരാണെന്ന് റിപ്പോർട്ടുണ്ട്. പോളിഷ് പൗരത്വമുള്ളതിനാൽ യുകെ യാത്രാ നിയമങ്ങൾ ബാധകമല്ലെന്ന് കുടുംബത്തോട് പറഞ്ഞു. ഒപ്പം പിയോട്ടറിന്റെ ഇളയ മകൾ അമീല വിമാനത്താവളത്തിൽ വച്ച് കോവിഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. സ്കോട്ടിഷ് കോവിഡ് നിയമങ്ങൾ പ്രകാരം ഇത് ആവശ്യമില്ല. എന്നാൽ ഇംഗ്ലീഷ് നിയമങ്ങൾ പാലിക്കണമെന്ന് റയനെയർ അധികൃതർ നിർബന്ധിച്ചു.

മൂത്ത മകൾ കരോലിനയെ എയർപോർട്ട് ജീവനക്കാർ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. യുകെ രാജ്ഞി ആരാണെന്ന് ജീവനക്കാർ അവളോട് ചോദിച്ചു. കൂടാതെ സ്കോട്ട്‌ലൻഡ് ഒരു രാജ്യമല്ലെന്ന് അവർ പറഞ്ഞു. നാട്ടിലേക്കുള്ള വിമാനം നഷ്ടമായതിനെ തുടർന്ന് 550 പൗണ്ട് മുടക്കിയാണ് അവർ വീണ്ടും ബുക്ക്‌ ചെയ്തത്. റയനെയർ ജീവനക്കാർ തങ്ങളോട് വംശീയ വിവേചനത്തോടെ പെരുമാറിയെന്ന് ആരോപിച്ച് പിയോട്ടർ എയർലൈനിൽ പരാതി നൽകി. സംഭവത്തിൽ റയനെയർ മാപ്പ് പറയുകയും ആരോപണം ശരിവയ്ക്കുകയും ചെയ്തു.