ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറു മുതിർന്നവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ൽ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകൾ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തിൽ പോലീസ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉൾപെടുത്തിയുട്ടുണ്ട് . ഈ വർഷം മാർച്ചിൽ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരെയും ഇപ്പോൾ ജാമ്യത്തിൽ വിട്ടതായി വിൽഷെയർ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എല്ലാ പിന്തുണയും നൽകുമെന്നും മേജർ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഫിൽ വാക്കർ വ്യക്തമാക്കി. വിവരം അറിഞ്ഞയുടനെ തന്നെ ജീവനക്കാരെ എല്ലാവരെയും ഉടൻ തന്നെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു എന്ന് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. ഒരാളും ഇപ്പോൾ ട്രസ്റ്റിൽ ജോലി ചെയ്യുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രോഗികൾക്ക് തുടർന്നും സുരക്ഷിതമായി 999 എമർജൻസി സേവനം വിളിക്കാമെന്നും സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞു.
പോലീസ് ഇപ്പോഴും മരണങ്ങളുടെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രാഥമിക പരിശോധനകൾ പ്രകാരം മരണം സംഭവിച്ചത് ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയും സേവനത്തിലെ വീഴ്ചകളുമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവം പുറത്തു വന്നതോടെ പ്രാദേശിക സമൂഹത്തിലും ആരോഗ്യരംഗത്തും ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. 2022-ൽ നടന്ന അവസാന പരിശോധനയിൽ കെയർ ക്വാളിറ്റി കമ്മീഷൻ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിനെ “ഗുഡ്” എന്നാണ് റേറ്റിംഗ് നൽകിയിരുന്നത്. പരിചരണത്തിൽ “ഔട്ട്‌സ്റ്റാൻഡിംഗ്” റേറ്റിംഗും ലഭിച്ചിരുന്നു. എന്നാൽ അടിയന്തിര സേവനങ്ങളിലും അടിയന്തര പരിചരണത്തിലും മെച്ചപ്പെടുത്തൽ ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Reply