ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്ലാ ദിവസവും രാവിലെ മൗത്ത് വാഷ് ഉപയോഗിക്കുന്നത് കോവിഡിൽ നിന്ന് സംരക്ഷിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. ഈജിപ്ഷ്യൻ ഗവേഷകർ നടത്തിയ പഠനത്തിൽ ആരോഗ്യകരമായ വദനം ഇല്ലാത്തവർക്ക് രോഗം പിടിപ്പെട്ടാൽ ഇത്തരത്തിലുള്ളവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.വായുടെ ശുചിത്വം കോവിഡു മൂലമുണ്ടാകുന്ന അപകടസാധ്യതയെ എങ്ങനെ ബാധിക്കുമെന്നതിൻെറ പുതിയ വഴിതെളിവാണ് ഈ പഠന റിപ്പോർട്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വദനം വൈറസിൻെറ റിസർവയറായി പ്രവർത്തിക്കും രോഗബാധിതരിൽ ഇത് താരതമ്യേന കൂടുതലായിരിക്കും. ഇത് പിന്നീട് ശരീരത്തിലെ മാറ്റ് അവയവങ്ങളിലേക്ക് എത്തുകയും ചെയ്യും.സാധാരണ ഒരാളുടെ ശരീരത്തിൽ എത്രത്തോളം വൈറസ് ഉണ്ടോ അത്രത്തോളം തീവ്രമായിരിക്കും രോഗ ലക്ഷണങ്ങൾ.

കോവിഡ് വൈറസുകളെ കൊല്ലാൻ ശേഷിയുള്ള ഒരു ഉപകരണമായി മൗത്ത് വാഷിനെ എടുത്തു കാട്ടുന്ന ഏറ്റവും പുതിയ പഠനമാണിത്. സാധാരണ കോവിഡിൻെറ വൈറസുകൾ തൊണ്ടയിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച് വർദ്ധിക്കുകയും പിന്നീട് ശ്വസനവ്യവസ്ഥയിലൂടെ( respiratory system) ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ വൈറസുകൾ മോണകളെ ബാധിക്കുന്നതുവഴി അത് രക്തത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

കെയ്റോ യൂണിവേഴ്സിറ്റി വിദഗ്ധർ ഹൃദ്രോഗികളായ 86 കോവിഡ് രോഗികളെ വച്ച് നടത്തിയ പരീക്ഷണത്തിൽ മെച്ചപ്പെട്ട വദന ശുചിത്വമുള്ള രോഗികളിൽ കോവിഡിൻെറ ലക്ഷണങ്ങളും ശരീരത്തിലെ വീക്കവും താരതമ്യേന കുറവായിരുന്നു.ഈ രോഗികൾ മറ്റുള്ളവരെക്കാൾ പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്തു. മൗത്ത് വാഷിൻെറ ഉപയോഗം കോവിഡ് വരുന്നതിൽ നിന്ന് ആളുകളെ ഒരു പരിധി വരെ സംരക്ഷിക്കുമെന്നും വൈറസ് പിടിപെട്ടാൽ നേരിയ ലക്ഷണങ്ങളേ ഉണ്ടാവുകയുള്ളൂ എന്നും ഗവേഷണം നടത്തിയ ഡോ. അഹമ്മദ് മുസ്തഫ ബസൂണി പറഞ്ഞു. ടൂത്ത് ബ്രഷിംഗ്, പതിവായുള്ള ദന്ത സന്ദർശനങ്ങൾ തുടങ്ങിയ നല്ല ശീലങ്ങൾ കോവിഡിൻെറ തീവ്രത കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.