ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ഒക്ടോബർ 12 മുതൽ യുകെ പൗരന്മാർക്കും മറ്റ് യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള യാത്രികർക്കും പുതിയ നിയമങ്ങൾ ബാധകമാകും. ‘എൻട്രി/എക്സിറ്റ് സിസ്റ്റം’ (EES) എന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. നിലവിലെ പാസ്പോർട്ട് സ്റ്റാമ്പിംഗ് സംവിധാനം ഒഴിവാക്കി, ഷെൻഗൻ മേഖലയിൽപ്പെടുന്ന 29 രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ യാത്രികർ പാസ്പോർട്ട് സ്കാൻ ചെയ്യുകയും വിരലടയാളവും ഫോട്ടോയും നൽകുകയും വേണം. എന്നാൽ അയർലൻഡും സൈപ്രസും ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഒക്ടോബർ 12 മുതൽ ഓരോ രാജ്യത്തിലും കുറഞ്ഞത് ഒരു ബോർഡർ പോയിന്റ് വഴിയോ ഓട്ടോമേറ്റഡ് കിയോസ്കുകളിലൂടെയോ അതിർത്തി ഉദ്യോഗസ്ഥരുടെ സഹായത്തിലൂടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ, തുടർന്ന് മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുമ്പോൾ പാസ്പോർട്ട് സ്കാൻ ചെയ്ത് വിരലടയാളമോ ഫോട്ടോയോ നൽകി പ്രവേശിക്കാം. പ്രത്യേകമായി മുൻകൂട്ടി ഓൺലൈൻ ഫോമുകളോ മറ്റ് രേഖകളോ സമർപ്പിക്കേണ്ടതില്ലെന്ന് യു.കെ. സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളിൽ വിരലടയാളം എടുക്കില്ല, പക്ഷേ ഫോട്ടോ എടുക്കും.
യാത്രികരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക നീണ്ട ക്യൂ ആണ് . ഓരോരുത്തരുടെയും പരിശോധനയ്ക്ക് 1–2 മിനിറ്റ് മാത്രം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ആരംഭ ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും തിരക്ക് കൂടാൻ സാധ്യതയുണ്ട്. അതിനാൽ യാത്ര ചെയ്യുന്നവർക്ക് അധികസമയം അനുവദിക്കണമെന്നതാണ് വിദഗ്ധരുടെ നിർദേശം. ആറ് മാസത്തിനുള്ളിൽ മുഴുവൻ രാജ്യങ്ങളിലും സംവിധാനം പൂര്‍ണ്ണമായും സുതാര്യമാകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
Leave a Reply