ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നികുതി വർധനയിലൂടെ ഭക്ഷ്യവിലകൾ വലിയ തോതിൽ ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾ. ടെസ്കോ, അസ്ദ, സെയിൻസ്ബറീസ്, മോറിസൺസ്, ലിഡിൽ, ആൽഡി, ഐസ്ലാൻഡ്, വെയ്റ്റ്റോസ്, എം&എസ് തുടങ്ങിയവ ചേർന്ന് ചാൻസിലർ റേച്ചൽ റീവ്സിന് അയച്ച സംയുക്ത കത്തിലാണ് മുന്നറിയിപ്പ്. നികുതി ഭാരങ്ങൾ കൂടിയാൽ ഉപഭോക്താക്കൾക്കുള്ള വിലക്കുറവ് ഉറപ്പാക്കുന്നത് ദുഷ്കരമാകുമെന്നും അവർ വ്യക്തമാക്കി.

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ശൈത്യകാല ബജറ്റിന് മുൻപ്, റീവ്സ് നികുതി വർധനകൾക്ക് തയ്യാറെടുക്കുന്നതായി സൂചനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന കട ഭീക്ഷണിയുമാണ് ചാൻസിലറെ കഠിന തീരുമാനങ്ങളിലേയ്ക്ക് നയിക്കുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതു ധനകാര്യത്തിൽ £22 ബില്യൺ കുറവുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) കണക്കുകൾ ഇതിനോടകം പുറത്തു വന്നിരുന്നു. ഇതിനകം തന്നെ തൊഴിലുടമകൾ അടയ്ക്കേണ്ട നാഷണൽ ഇൻഷുറൻസ് നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ സൂപ്പർമാർക്കറ്റുകൾക്ക് 2025-ൽ മാത്രം £7 ബില്യൺ അധികഭാരം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർട്ടിയം ചൂണ്ടിക്കാട്ടി.

വ്യവസായ നികുതിയായ ബിസിനസ് റേറ്റ്സ് സംവിധാനം സൂപ്പർമാർക്കറ്റുകൾക്ക് വലിയ തിരിച്ചടിയാണെന്ന് ആ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് . വലിപ്പമേറിയ കച്ചവട സ്ഥാപനങ്ങൾക്കാണ് അധിക നികുതി ബാധകമാകുന്നത്. എന്നാൽ ഇവയുടെ എണ്ണം കുറവായിട്ടും, റീട്ടെയിൽ മേഖലയിലെ മൊത്തം നികുതിയുടെ മൂന്നിൽ ഒരുഭാഗം ഇവരിൽ നിന്നാണ് വരുന്നത്. “ഭക്ഷ്യദ്രവ്യങ്ങളുടെ വിലവർധന നിയന്ത്രിക്കുക സർക്കാരിന്റെ മുൻഗണനയായിരിക്കെ, റീട്ടെയിൽ മേഖലയിലെ നികുതി ഭാരം കുറയ്ക്കുന്നത് അതിന് സഹായകമായിരിക്കും,” എന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർട്ടിയം മേധാവി ഹെലൻ ഡിക്കിൻസൺ പറഞ്ഞു.











Leave a Reply