ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോള്‍ ചെയ്ത ജിപി പിടിക്കപ്പെട്ടപ്പോള്‍ ജോലി രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍ എന്ന ഡോക്ടറാണ് ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോളിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൈമറി കെയര്‍ ഡയറക്ടറായിരുന്നു ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മടിയന്‍മാരും അത്യാഗ്രഹികളുമാണെന്നാണ് ഇയാള്‍ ജിപിമാരുടെ സോഷ്യല്‍ മീഡിയ ഫോറത്തില്‍ അജ്ഞാതം പ്രൊഫൈലില്‍ നിന്ന് ട്രോള്‍ ചെയ്തത്.

ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പേരില്‍ പള്‍സ് മാഗസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പോസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും ദോഷകരമായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഡോ.മദന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി. അതിനാലാണ് രാജി വെക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിലൂടെ നമുക്ക് ആറക്ക ശമ്പളമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റില്‍ ഡോ.മദന്‍ പറഞ്ഞത്.

ജനറല്‍ പ്രാക്ടീസിലും ഇംഗ്ലണ്ടിലെ പ്രൈമറി കെയറിലും താന്‍ സ്വയം നിയോഗിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഓഫ് പ്രൈമറി കെയര്‍ സ്ഥാനത്തും ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തും എത്തിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ചുമതലകളുടെ കാലാവധി കഴിയും. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയാണെന്നും ഡോ.മദന്‍ പറഞ്ഞു.