ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യൺ കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സർവൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി . മാതാക്കളിൽ നിന്ന് പോക്കറ്റ് മണിയും പിറന്നാൾ പണവും വരെ കവർന്നെടുക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂർണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള മാതാക്കളിൽ 27 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തിൽപ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയൽ, അവകാശം നിഷേധിക്കൽ, സാമ്പത്തിക സഹായങ്ങൾ അറ്റുപോകുക തുടങ്ങിയ പ്രവണതകൾ കുട്ടികളുടെ ദിനചര്യക്കും ശാരീരിക-മാനസിക സുരക്ഷയ്ക്കും നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എസ് ഇ എ മുന്നറിയിപ്പ് നൽകുന്നത്.

പഠനത്തിൽ പങ്കെടുത്ത നിരവധി അമ്മമാർ മുൻ പങ്കാളികൾ ചൈൽഡ് ബെനിഫിറ്റുകളും മെയിന്റനൻസ് തുകയും നിഷേധിച്ച് കുട്ടികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതായി വെളിപ്പെടുത്തി. മുൻ പങ്കാളികളുടെ സാമ്പത്തിക ഉപദ്രവം നേരിടേണ്ടി വന്നവരിൽ മൂന്നിൽ ഒരാൾക്ക് ചൈൽഡ് സപ്പോർട്ട് തുക ലഭിക്കാതെയോ ഇടയ്ക്കിടെ മാത്രമേ ലഭിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് എസ് ഇ എ പറയുന്നു. നേരിട്ട് കുട്ടിയുടെ പിറന്നാൾ പണവും സമ്മാനത്തിനുള്ള തുകയും കൈവശപ്പെടുത്തുന്നതു മുതൽ, ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലും വാങ്ങാൻ തടസ്സമുണ്ടാക്കുന്നതുവരെയുള്ള സംഭവങ്ങൾ റിപ്പോർട്ടിലുണ്ട് . ക്രിസ്മസിന് മുമ്പ് മെയിന്റനൻസ് തുക നിർത്തി കുട്ടികളെയും അമ്മയെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ സംഭവങ്ങൾ വരെ പഠനം ഉദ്ധരിക്കുന്നു.

“സാമ്പത്തിക പീഡനം ഒരു ഗുരുതരമായ കുറ്റമാണെന്നും ദിവസേന അനവധി കുട്ടികളെ അത് ദോഷകരമായി ബാധിക്കുന്നു,” എന്നും എസ് ഇ എയുടെ ചീഫ് എക്സിക്യൂട്ടീവ് സാം സ്മെതേഴ്സ് പറഞ്ഞു. കുട്ടികളുടെ പോക്കറ്റ് മണി വരെ കവർന്നെടുക്കാനും മാതാക്കളെ മനപൂർവം സർക്കാരിന്റെ സഹായങ്ങളിൽ നിന്ന് അകറ്റാനുമുള്ള അവസരങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പീഡനത്തെ ചെറുക്കാൻ സർക്കാർ ഉടൻ തന്നെ നീണ്ടുനിൽക്കുന്ന ‘വയലൻസ് എഗൈൻസ്റ്റ് വുമൺ ആൻഡ് ഗേൾസ്’ നയം പുറത്തുവിടണമെന്നും ചൈൽഡ് മെയിൻറനൻസ് പോലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും എസ് ഇ എ ആവശ്യപ്പെട്ടു.











Leave a Reply