ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയ ഡിസംബറിൽ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ, സമാന നടപടികൾ യുകെയിലും പരിഗണനയിലാണെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ വ്യക്തമാക്കി. അണ്ടർ-16 സോഷ്യൽ മീഡിയ നിരോധനം പൂർണമായി തള്ളിക്കളയാൻ കഴിയില്ലെന്ന നിലപാടാണ് സ്റ്റാർമർ സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ബാലാവകാശ സംഘടനകളും ഓൺലൈൻ സുരക്ഷാ കൂട്ടായ്മകളും ഇത്തരമൊരു നീക്കത്തെ അനുകൂലിച്ചും വിമർശിച്ചും സംയുക്ത പ്രസ്താവനകളുമായി രംഗത്തെത്തി.

ഈ വിഷയത്തിൽ കൂടുതൽ സൂക്ഷ്മമായ നിരോധന നിർദേശങ്ങളിലാണ് അടുത്ത ആഴ്ച ഹൗസ് ഓഫ് ലോർഡ്സ് വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. കുട്ടികളുടെ ക്ഷേമവും സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബില്ലിൽ ഭേദഗതിയായി ഇത് ഉൾപ്പെടുത്താനാണ് നീക്കം. ലേബർ പാർട്ടിയിലെ നിരവധി എംപിമാരും ഉദ്യോഗസ്ഥരും, ഓസ്ട്രേലിയയുടെ മാതൃക പിന്തുടർന്ന് യുകെ സർക്കാർ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമാന നിയമങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സോഷ്യൽ മീഡിയ വിലക്കിനെ അനുകൂലിക്കുന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാൽ ഇത്തരമൊരു വിലക്ക് കൊണ്ടുവരുമെന്ന് അറിയിച്ചു. എന്നാൽ, 2017-ൽ 14 വയസ്സുള്ള മകളെ നഷ്ടപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഇയാൻ റസൽ, ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ ദുഃഖിതരായ കുടുംബങ്ങൾ “ഭീതിയിലാണെന്ന്” പ്രതികരിച്ചു. പുതിയ നിരോധനങ്ങളേക്കാൾ നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.











Leave a Reply