നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്നോട്ടു വയ്ക്കാനുള്ള നീക്കം ശക്തമാണ്. രാഷ്ട്രീയ അനുഭവവും സംഘടനാ നിയന്ത്രണ ശേഷിയും കൂടാതെ, സമുദായ സമവാക്യങ്ങൾ കണക്കിലെടുത്തുള്ള തീരുമാനമായാണ് ചെന്നിത്തലയ്ക്ക് മുൻഗണന നൽകുന്നതെന്ന വിലയിരുത്തലും ഉയരുന്നു.
മധ്യകേരളം കേന്ദ്രീകരിച്ചുള്ള സീറ്റുകളിൽ എൻഎസ്എസിന്റെ സ്വാധീനം നിർണായകമാണെന്ന വിലയിരുത്തലാണ് ഡൽഹി ചർച്ചയിൽ ഉയർന്നത്. എൻഎസ്എസുമായി സൗഹൃദ ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയെ മുന്നിൽ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ്. അതിനാലാണ് പ്രചാരണത്തിന്റെ മുഖമായി ചെന്നിത്തലയെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.
ഇതിനിടെ ഡൽഹി യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടി. എറണാകുളത്തെ പരിപാടിയുമായി ബന്ധപ്പെട്ട അസന്തോഷമാണ് കാരണം. ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും കൂടുതൽ നിർണായക തീരുമാനങ്ങൾ.











Leave a Reply