ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറന്നുയരാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൻ്റ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ തകരാർ കണ്ടെത്താനായതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്. ഞായറാഴ്ച രാത്രി 9.19ന് പുറപ്പെടേണ്ടിയിരുന്ന എഐ 132 വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്ത ഉടൻ ഫ്യുവൽ കൺട്രോൾ സ്വിച്ച് ‘റൺ’ മോഡിൽ നിന്ന് ‘കട്ട് ഓഫ്’ മോഡിലേക്കു മാറുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിവരം ഉടൻ അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ച് വിശദമായ പരിശോധനകൾക്കായി മാറ്റി. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. വിവരം ലഭിച്ചയുടൻ വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.
2025 ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ അപകടത്തിലും ഇതേ ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാറാണ് ഉണ്ടായിരുന്നത്. ആ അപകടത്തിൽ ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളും നിലച്ചിരുന്നു. അപകടത്തെ തുടർന്ന് ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ എല്ലാ ബോയിങ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.











Leave a Reply