ഹരാരെയിൽ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് സൂര്യവൻഷിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ കരുത്ത്. ആയുഷ് മാത്രെ 53 റൺസുമായി പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ജോസഫ് മൂർസ്, ബെൻ മയേസ്, തോമസ് റ്യൂ എന്നിവരെ തുടർച്ചയായി പുറത്താക്കി ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി. കലേബ് ഫാൽക്കോണർ 115 റൺസുമായി ചെറുത്തുനിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് പിന്തുണ നൽകാൻ സാധിച്ചില്ല. ഇന്ത്യക്കായി ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്‌സിൽ വൈഭവിനൊപ്പം ആയുഷ് മാത്രെയും ശക്തമായ അടിത്തറ ഒരുക്കി. വേദാന്ത് ത്രിവേദി, വിഹാൽ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും വിലപ്പെട്ട സംഭാവന നൽകി. അവസാന ഓവറുകളിൽ കനിഷ് ചൗഹാന്റെ വേഗമേറിയ 37 റൺസ് സ്കോർ 400 കടക്കാൻ സഹായിച്ചു. ശക്തമായ ബാറ്റിംഗും കൃത്യമായ ബൗളിംഗും ഒരുമിച്ചപ്പോൾ ഇന്ത്യ യുവരാജാക്കന്മാരായി വീണ്ടും ചരിത്രം കുറിച്ചു.











Leave a Reply