ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പ്രിൻസ് ആൻഡ്രൂവിനെ രാജകീയ അവകാശ പരമ്പരയിൽ നിന്ന് നീക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനായി പ്രത്യേക നിയമ ഭേദഗതി ആവശ്യമാകാമെന്ന് സൂചനയുണ്ട്. ഇപ്പോൾ അവകാശ പരമ്പരയിൽ എട്ടാം സ്ഥാനത്താണ് ആൻഡ്രൂ.

അമേരിക്കയിൽ നടന്ന സിവിൽ കേസിൽ സാമ്പത്തിക ഒത്തുതീർപ്പ് നടത്തിയതിനു പിന്നാലെ അദ്ദേഹം പൊതുചുമതലകളിൽ നിന്ന് പിന്മാറിയിരുന്നു. അടുത്തിടെ ചൈനീസ് വ്യവസായിയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകളെ തുടർന്ന് ആൻഡ്രുവിന്റെ പേരിൽ വീണ്ടും വിവാദം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവകാശ പരമ്പരയിൽ നിന്നുള്ള സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.

രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം രാജാവിന്റെയും പാർലമെന്റിന്റെയും സംയുക്ത നടപടിയിലൂടെയായിരിക്കും ഉണ്ടാകുക. നിയമപരമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ അവകാശപരമ്പരയിൽ ഔദ്യോഗിക ഭേദഗതി സാധ്യമാകൂ വെന്നാണ് ഭരണഘടനാ വിദഗ്ധരുടെ വിലയിരുത്തൽ. വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.











Leave a Reply