കൊച്ചി ∙ പെരുമ്പാവൂർ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. നാടിനെ നടുക്കിയ സംഭവം കീഴില്ലത്തെ ഒരു ഹോട്ടലിലാണ് ഉണ്ടായത്.
ഇന്ന് ഉച്ചയോടെ ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിനു പിന്നാലെ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞു.
സംഭവസമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിലുള്ള ലൈജുവിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.











Leave a Reply