ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളിൽ നടപ്പിലാക്കിയ ‘മാർത്താസ് റൂൾ’ 2024 മുതൽ 500-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തോന്നുന്നപ്പോൾ രോഗികളും ബന്ധുക്കളും മെഡിക്കൽ സ്റ്റാഫും നേരിട്ട് വിളിച്ച് രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം ആവശ്യപ്പെടാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിലൂടെ രോഗികളുടെ നില വേഗത്തിൽ പുനഃപരിശോധിച്ച് ആവശ്യമായാൽ ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനും അടിയന്തിര പരിചരണത്തിലേക്ക് മാറ്റുന്നതിനും സഹായകമാകും . ആരോഗ്യസുരക്ഷയിൽ വലിയ മുന്നേറ്റമായി ആണ് ഇത് വിലയിരുത്തപ്പെടുന്നത് .

2024 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെ 18 മാസത്തിനിടെ 12,301 കോളുകളാണ് ഹെല്പ് ലൈനിലേയ്ക്ക് ലഭിച്ചത്. ഇതിൽ ഏകദേശം മൂന്നിൽ ഒന്ന് (4,047) കേസുകളിൽ രോഗികളുടെ ആരോഗ്യനില വഷളാകുന്നതായി തിരിച്ചറിയുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു . ഇതിന്റെ അടിസ്ഥാനത്തിൽ 524 പേരെ തീവ്രപരിചരണ വിഭാഗങ്ങളിലേക്കോ ഹൈ-ഡിപെൻഡൻസി യൂണിറ്റുകളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റിയിരുന്നു . കോളുകളുടെ ഭൂരിഭാഗവും രോഗികളും അവരുടെ പരിചാരകരുമാണ് നടത്തിയതെന്നും, ഏകദേശം ആയിരത്തോളം മെഡിക്കൽ സ്റ്റാഫും ഈ സംവിധാനത്തെ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത് ആശുപത്രികളിലെ ആശയവിനിമയത്തിനും രോഗികളുടെ സുരക്ഷയ്ക്കും കൂടുതൽ ശക്തി പകരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2021ൽ 13 -ാം വയസ്സിൽ മരണപ്പെട്ട മാർത്ത മിൽസ് എന്ന കുട്ടിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. അവളുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ചുള്ള കുടുംബത്തിന്റെ മുന്നറിയിപ്പുകൾ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. മാതാപിതാക്കൾ നടത്തിയ നീണ്ട പ്രചാരണത്തിനൊടുവിലാണ് രോഗികൾക്ക് കൂടുതൽ അവകാശം നൽകുന്ന ഈ സംവിധാനം നിലവിൽ വന്നത്. ആശുപത്രികളിലെ അധികാരഘടന, ആശയവിനിമയ കുറവ്, ഡോക്ടർമാരെ ചോദ്യം ചെയ്യാൻ മടിക്കുന്ന സംസ്കാരം എന്നിവ മാറ്റാൻ മാർത്താസ് റൂൾ സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.











Leave a Reply