ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് യഹൂദന്മാരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 45 കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി . എസ്സാ സുലൈമാൻ എന്ന പ്രതി ഷ്ലോയിം റാൻഡ് (34), മോശെ ഷൈൻ (76) എന്നി പേരുകാരായ രണ്ടുപേരെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു . ഇരുവരും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ ഭീകരാക്രമണമായി മെട്രോപൊളിറ്റൻ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ ദിവസം തന്നെ തെക്കൻ ലണ്ടനിലെ സൗത്ത്‌വർക്ക് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഇസ്മയിൽ ഹുസൈൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സുലൈമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 20 വർഷമായി പരിചയമുള്ള വ്യക്തിയെയാണ് ഇയാൾ ആക്രമിച്ചതെന്ന് അന്വേഷണത്തിൽ പറയുന്നു. കൂടാതെ ഗോൾഡേഴ്സ് ഗ്രീനിൽ പൊതു സ്ഥലത്ത് കത്തി കൈവശം വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കോടതിയിൽ ഹാജരായ സുലൈമാൻ പോലീസ് നൽകിയ ചാര നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണിന് ചുറ്റും പരിക്കുകളുടെ ലക്ഷണങ്ങളും കണ്ടതായി റിപ്പോർട്ടുണ്ട്. പേര്, ജനനതീയതി എന്നിവ സ്ഥിരീകരിച്ചെങ്കിലും കുറ്റസമ്മതം ഇയാൾ നടത്തിയില്ല. മാനസികാരോഗ്യ രോഗികൾക്കുള്ള പിന്തുണയുള്ള താമസസ്ഥലവുമായി ബന്ധപ്പെട്ട വിലാസമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് .











Leave a Reply