ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായി പത്ത് വർഷം പൂർത്തിയാകുമ്പോൾ രൂപതക്കായി പഠിച്ചു ആദ്യ വൈദികനായി ഫാ മൈക്കിൾ കോച്ചേരി( ടോണി ) അഭിഷിക്തനായി. ലണ്ടനടുത്തുള്ള ടോൾവർത്തിലെ ഔർ ലേഡി ഇമ്മാ ക്കുലേറ്റ് കത്തോലിക്കാ പള്ളിയിൽവച്ച്ശനിയാഴ്ച നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, കാഗ്ലിയാരിയിലെ ആർച്ച് ബിഷപ് എമിരിത്തൂസ് കർദിനാൾ അരിഗോ മിലീഗോ ,അൽബാനോ രൂപതാധ്യക്ഷൻ ബിഷപ് മാർ വിൻസെൻസോ വിവാ ,ബെനെഡിക്ടൻ മൊണാസ്ട്രി ഓഫ് സെന്റ് മൈക്കിൾസ് ആബെ അബോട്ട് ഡോം കത്ബർട്ട് ബ്രൊഗാൻ, രൂപതക്ക് അകത്തും പുറത്ത് നിന്നുമുള്ള നിരവധി വൈദികർ സന്യസ്തർ എന്നിവരും തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുത്തു .ഫാമൈക്കിൾ തന്റെ വൈദിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറെ കാലവും ചിലവഴിച്ച റോമിലെ കോളേജിയോ കപ്രാണിക്കാ യിൽ നിന്നുള്ള വൈദികരുടെയും , ഡീക്കന്മാരുടെയും , വിദ്യാർഥികളുടെയും സാനിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ പ്രഥമ വൈദിക വിദ്യാർഥിയായ ഫാ മൈക്കിൾ , ചങ്ങനാശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക കോച്ചേരിൽ സൈമണിന്റെയും റോസമ്മയുടെയും മകനാണ്. ടോം ഏക സഹോദരനാണ് .ആറാം ക്ലാസ് വരെ നാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണു ഫാ മൈക്കിൾ മാതാപിതാക്കളോടൊപ്പം യു കെ യിലേക്ക് കുടിയേറിയത് . ചെറുപ്പത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ മൈക്കിൾ ‘അമ്മ റോസമ്മ യു കെ യിലിലെത്തിയ ശേഷം ഫാ മൈക്കിൾ ഉൾപ്പടെ ഉള്ള കുടുംബാങ്ങങ്ങളെ യു കെ യിലേക്ക് പോരുവാൻ തയ്യാറാകണമെന്നആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയക്കുകയും എന്നാൽ താൻ യു കെ യിലേക്കില്ല എന്നും കാരണം യു കെ യിൽ സീറോ മലബാർ വിശുദ്ധ കുർബാന ഇല്ല എന്നും പറഞ്ഞു മറുപടി അയച്ചതും , പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതും ,എല്ലാ സ്ഥലങ്ങളിലും സീറോ മലബാർ വിശുദ്ധ കുർബാനകൾ തുടങ്ങിയതും , രൂപ തയുടെ ആദ്യ വൈദിക വിദ്യാർഥിയായാകുവാനും , പിന്നീട് വൈദികനായി അഭിഷിക്തനാകുവാനും ഉള്ള ദൈവാനുഗ്രഹം ഉണ്ടായ കാര്യവും ഫാ മൈക്കിൾ തന്റെ നന്ദി പ്രസംഗത്തിൽ അനുസ്മരിച്ചു .

രൂപതയുടെ ബ്രിട്ടണിലെ കാന്റർബറി റീജണിനു കീഴിൽ വരുന്ന സെന്റ് ജോൺ മരിയ വിയാനി മിഷൻ അംഗങ്ങളാണ് ഫാ മൈക്കിളും കുടുംബാംഗങ്ങളും. മുൻ അപ്പസ്തോലിക് നുൻഷ്യോ മാർ ജോർജ് കോച്ചേരി ഉൾപ്പടെയുള്ള നിരവധി വൈദികരെ സഭക്ക് സമ്മാനിച്ച കോച്ചേരി കുടുംബത്തിൽനിന്നുള്ള പുതു തലമുറയിലെ വൈദികനാണ് ഫാ മൈക്കിൾ കോച്ചേരി . ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽനിന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷമാണ് ഫാ മൈക്കിൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെപ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ എമാക്കുലേറ്റ് ഓഫ് കൺസപ്ഷൻ മൈനർ സെമിനാരിയിൽ ആദ്യ വൈദിക വിദ്യാർഥിയായി ചേർന്നത്. ടോണിയുടെ പിൻഗാമികളായി മറ്റ് അഞ്ചുപേർകൂടി ഇവിടെയും റോമിലുമായി ഇപ്പോൾ വൈദികവൃത്തിയിലേക്കുള്ള പഠനത്തിലും പരിശീലനത്തിലുമുണ്ട്.

വർഷങ്ങൾക്കു മുമ്പ് ടോണിയുടെ മാതാപിതാക്കളുടെ വിവാഹം ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ ആശീർവദിക്കുമ്പോൾ അവിടെ അസിസ്റ്റന്റ് വികാരിയായിരുന്ന റെവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ വികാരി ജനറാളാണ് . അദ്ദേഹമായിരുന്നു ഈ തിരുപ്പട്ട ശുശ്രൂഷയിൽ ആർച്ച് ഡീക്കൻ ആയിരുന്നത് കേരളത്തിൽ വച്ച് മാതാപിതാക്കളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച വൈദികൻ അവരുടെ പുത്രന്റെ തിരുപ്പട്ടത്തിന് ബ്രിട്ടനിൽ ആർച്ച് ഡീക്കനായി കാർമികത്വം വഹിക്കാൻ സാധിച്ചു എന്നതും അപൂർവ ഭാഗ്യമായി .

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും പ്രവാസികളായെത്തുന്നവരോ അവരുടെ പിൻമുറക്കാരോ ദൈവവിളിയിലൂടെ പൌരോഹിത്യത്തിന്റെയും നിത്യവ്രതത്തിന്റെയും മാർഗത്തിലെത്തുന്നത് വളരെ അപൂർവമായ കാര്യമാണ്. മികച്ച ജീവിത നിലവാരവും ജോലിസാധ്യതകളും മറ്റ് ഭൌതിക സാഹചര്യങ്ങളുമെല്ലാമുള്ള ലോകത്തുനിന്നും ആത്മീയതയുടെ മാർഗത്തിൽ സഞ്ചരിക്കാൻ തീരുമാനമെടുക്കുന്നവർ വളരെ കുറവാണ്, പ്രത്യേകിച്ച് പുതുതലമുറയിൽ നിന്നും. ഇവിടെയാണ് ഫാ മൈക്കിൾ കൊച്ചേരിയുടെ പൌരോഹിത്യത്തിന് സ്വർണത്തിളക്കം ലഭിക്കുന്നത്.












Leave a Reply