‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കുന്ന ചില ‘പവർ ഗ്രൂപ്പുകൾ’ തന്നെയാണ് മുൻ പ്രസിഡന്റ് മോഹൻലാൽ രാജിവയ്ക്കാൻ കാരണമായതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിൽ ശക്തമായ സ്വാധീനമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റയ്ക്ക് നേരിടുക പ്രയാസമാണെന്നും, മോഹൻലാലിന് പോലും അതിനു സാധിക്കാതെ വന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്വേതാ പറഞ്ഞു.
‘അമ്മ’യിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് ശ്വേതയുടെ പരാമർശം. ചില അംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുമായി എത്തിയെന്നും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്നുമാണ് അവരുടെ ആരോപണം. പൊതുയോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് ചട്ടപ്രകാരമുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും, അതിനാൽ അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
മോഹൻലാൽ രാജിവച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്വേതാ, ഇപ്പോഴത്തെ കമ്മിറ്റിയും അതേ രീതിയിൽ തുടരേണ്ടതാണെന്ന് വ്യക്തമാക്കി. സംഘടനയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും, അംഗങ്ങളുടെ ക്ഷേമപദ്ധതികളും ധനസഹായ വിതരണവും തടസമില്ലാതെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.











Leave a Reply