ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇന്ധനം വാങ്ങുന്നത് കുത്തനെ കുറഞ്ഞതോടെ ഏപ്രിലിൽ റീട്ടെയിൽ വ്യാപാരത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ റീട്ടെയിൽ വിൽപ്പന 1.3 ശതമാനം ആണ് കുറഞ്ഞത് . കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. പെട്രോൾ, ഡീസൽ വാങ്ങൽ മാത്രം 10 ശതമാനത്തിലേറെ കുറഞ്ഞതും മൊത്തം വിൽപ്പനയെ ബാധിച്ചു. കോവിഡ് കാലത്തെ 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ചിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഇന്ധനവില ഉയരുമെന്ന ആശങ്കയിൽ ആളുകൾ കൂടുതൽ ഇന്ധനം സംഭരിച്ചിരുന്നു. അതിനാലാണ് ഏപ്രിലിൽ വാങ്ങൽ കുറഞ്ഞതെന്ന് ഒ എൻ എസ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഗ്രാന്റ് ഫിറ്റ്‌സ്നർ പറഞ്ഞു. അതേസമയം, സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും കമ്പ്യൂട്ടർ-ടെക്‌നോളജി ഉപകരണങ്ങളും വിൽക്കുന്ന കടകളിൽ സ്ഥിരതയാർന്ന വിൽപ്പന തുടരുകയും ചെയ്തു . എന്നാൽ വസ്ത്ര വിപണിയിൽ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റ ആശങ്കയും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് ഉപഭോക്താക്കളിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ സാമ്പത്തിക പ്രതിഫലം ആദ്യമായി വ്യക്തമായി പ്രകടമായ മാസം ഏപ്രിലായിരുന്നുവെന്ന് PwC UK പ്രതിനിധി ജാക്വിലിൻ വിൻസർ പറഞ്ഞു. ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞതിന്റെ പ്രതിഫലനം കടകളിലെ വിൽപ്പനയിലും പ്രകടമായി. മേയിൽ കാലാവസ്ഥ മെച്ചപ്പെട്ടതും പണപ്പെരുപ്പം കുറയുന്നതുമൂലം വിപണി വീണ്ടും സജീവമാകുമോയെന്നതാണ് ഇനി വ്യാപാരമേഖലയുടെ ശ്രദ്ധ.











Leave a Reply