ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ഉയർന്ന ജീവിത ചിലവുകളും മൂലം വീർപ്പ് മുട്ടുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. എന്നാൽ വീണ്ടും സാധാരണക്കാരൻെറ ചുമലിലേക്ക് കൂടുതൽ ഭാരം കയറ്റി വയ്ക്കുന്ന നയമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എല്ലാവരുടെയും നികുതി തുക ഉയരുമെന്ന മുന്നറിയിപ്പുമായി ചാൻസിലർ ജെറെമി ഹണ്ട്.

ബി ബി സിയുമായുള്ള ഒരു അഭിമുഖത്തിലാണ് നികുതി നിരക്ക് ഉയരുമെന്ന് ഹണ്ട് പറഞ്ഞത്. എനർജി ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും എന്നാൽ ഇതിലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഉയർന്ന ജീവിത ചിലവുകളും കടുത്ത സാമ്പത്തിക മാന്ദ്യവും നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ചാൻസിലറായ ക്വാസി ക്വാർട്ടെങ്ങിൻെറ മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണിയിലെ വൻ തകർച്ചയും മറ്റും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഈ നയങ്ങളിൽ പലതും ഹണ്ട് പിന്നീട് തിരുത്തി.

എന്നാൽ ഹണ്ടിൻെറ പുതിയ പ്രസ്താവയോട് അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാർട്ടി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഒരു മന്ത്രിയും ഇത്തരത്തിലൊരു പ്രസ്താവന ഈ അവസരത്തിൽ പുറത്തുവിടുന്നത് ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകുന്നതെന്ന അഭിപ്രായം പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കുവെച്ചു. രാജ്യത്തെ സാമ്പത്തിക മാന്ദ്യം തടയാനായി ഇത്തരത്തിൽ ഒരു മാർഗം സ്വീകരിക്കുമ്പോൾ തങ്ങളുടെ ജീവിത ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുന്ന സാധരണ ജങ്ങൾക്ക് ഗവൺമെന്റിൻെറ പുതിയ തീരുമാനം വൻ തിരിച്ചടിയാണ്.