ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ: 30 മൈൽ വേഗപരിധിയുള്ള റോഡിൽ മണിക്കൂറിൽ 139 മൈൽ വരെ അതിവേഗത്തിൽ കാർ ഓടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുകൊന്ന കേസിൽ രണ്ട് യുവാക്കൾക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു. ഉവൈസ് ഹുസൈൻ (20), ഉസ്മോൻ മഹ്മൂദ് (23) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. മാർച്ച് 9-ന് പുലർച്ചെ മാഞ്ചസ്റ്ററിലെ ഗ്രീൻ എൻഡ് റോഡിലും കിങ്സ്വേയിലും നടന്ന അപകടത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന സിൽവെസ്റ്റർ അബയോമി (50) കൊല്ലപ്പെട്ടിരുന്നു.

അപകടത്തിന് മുൻപ് ഇരുവരും ലഹരി ഉളവാക്കുന്ന രീതിയിൽ നൈട്രസ് ഓക്സൈഡ് വാതകം ഉപയോഗിക്കുകയും ചുവപ്പ് സിഗ്നലുകൾ മറികടന്ന് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പായുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അബയോമിയെ ഇടിച്ച ശേഷം ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും വാഹനം മോഷണം പോയതായി അറിയിക്കാൻ ആലോചിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു.

മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ച ഹുസൈന് 11 വർഷവും എട്ട് മാസവും തടവുശിക്ഷയും, കുറ്റകൃത്യത്തിൽ സഹായവും പ്രേരണയും നൽകിയതായി സമ്മതിച്ച മഹ്മൂദിന് 12 വർഷവും ഒൻപത് മാസവും തടവുശിക്ഷയും കോടതി വിധിച്ചു. റോഡ് സുരക്ഷയെ പൂർണമായി അവഗണിച്ച പ്രതികളുടെ പെരുമാറ്റം അതീവ ഗുരുതരമാണെന്നും, ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഈ സംഭവം സമൂഹത്തിന് മുന്നറിയിപ്പാണെന്നും ജഡ്ജി നിരീക്ഷിച്ചു.











Leave a Reply