ദുബായ് ∙ നേഴ്സിങ് മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാൻ പുതിയ നടപടികളുമായി യുഎഇ. കൂടുതൽ ആനുകൂല്യങ്ങളും തൊഴിൽ അവസരങ്ങളും ഒരുക്കി സ്വദേശികളെ നേഴ്സിങ് രംഗത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,897 സ്വദേശികൾ നേഴ്സിങ് തൊഴിൽ തിരഞ്ഞെടുത്തതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ ആകെ നേഴ്സുമാരിൽ സ്വദേശികളുടെ പങ്ക് നിലവിൽ 2.8 ശതമാനം മാത്രമാണ്. ഈ സാഹചര്യം മാറ്റാൻ വിപുലമായ പ്രചാരണ പരിപാടികളും പരിശീലന പദ്ധതികളും നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2,500 സ്വദേശി നേഴ്സിങ് വിദ്യാർഥികൾ പഠനം തുടരുന്നുണ്ട്. നേഴ്സിങ് രംഗത്തേക്ക് കൂടുതൽ പുരുഷ വിദ്യാർഥികൾ കടന്നുവരുന്നതും പ്രതീക്ഷ നൽകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ പരിശീലന-നിയമന പദ്ധതിയായ നാഫിസുമായി സഹകരിച്ചാണ് പുതിയ പദ്ധതികൾ നടപ്പാക്കുക. നേഴ്സിങ്, മിഡ്വൈഫറി മേഖലകളിലെ വിദേശ പ്രഫഷനലുകളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം, ആശുപത്രികളിലെ കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിന് അനുസരിച്ച് നേഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കുന്ന ദേശീയ മാനദണ്ഡങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ഏകീകൃത ലൈസൻസിങ് സംവിധാനവും കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.











Leave a Reply