ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെക്സ്ബറോയിൽ റിവർ ഡോണിൽ വീണു കാണാതായ 11 വയസ്സുകാരൻ മക്കെൻസി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടർവാട്ടർ സെർച്ച് ടീം , മൗണ്ടൻ റെസ്ക്യൂ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും മക്കെൻസിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർക്കു പ്രത്യേക പിന്തുണ നൽകിവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഡോൺകാസ്റ്റർ ജില്ലാ കമാൻഡർ ചീഫ് സൂപ്രണ്ട് പീറ്റ് തോർപ്, കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു മാതാപിതാവിനും സഹിക്കാനാവാത്ത ദുരന്തമാണെന്ന് പറഞ്ഞു. അടുത്തിടെ അനുഭവപ്പെടുന്ന കടുത്ത ചൂടിനിടെ തുറസ്സായ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. മക്കെൻസിയുടെ മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്കൂൾ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.











Leave a Reply