തിരുവനന്തപുരം∙ അമ്മയെ മക്കളുടെ കൺമുന്നിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ വീടുവിട്ടിറങ്ങിയ ഭർത്താവും ജീവനൊടുക്കിയതോടെ നാലു കുട്ടികൾ ഒരു രാത്രികൊണ്ട് അനാഥരായി. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന ഹസീന ബിവി (36)യെ ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സംഭവം. തുടർന്ന് ഒളിവിൽ പോയ സുരേഷിനെ തമിഴ്നാട്ടിലെ ചിദംബരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഹസീനയുടെ മാതാവിനൊപ്പമാണ് ഇപ്പോൾ നാലു കുട്ടികളും കഴിയുന്നത്. വീട്ടിലെ ഏക വരുമാന മാർഗമായിരുന്ന സുരേഷിന്റെ മരണത്തോടെയും അമ്മയുടെ വേർപാടോടെയും കുടുംബം കടുത്ത അനിശ്ചിതത്വത്തിലായി. സ്കൂളിലേക്കു പോകാൻ ഒരുങ്ങിയിരുന്ന കുട്ടികൾക്ക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ജീവിതം പൂർണമായി മാറി. ബന്ധുക്കൾ വീട്ടിലെത്തുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവിയും സംരക്ഷണച്ചുമതലയും സംബന്ധിച്ച് വ്യക്തതയില്ല.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറിൽ വീട്ടിൽനിന്ന് പോയ സുരേഷ് ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ വാഹനം ഉപേക്ഷിച്ച് ട്രെയിനിൽ തമിഴ്നാട്ടിലേക്കു കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മകൾ അമൃതയെ ഫോണിൽ വിളിച്ച് ഇനി തിരിച്ചു വരില്ലെന്നും ഇളയ സഹോദരങ്ങളെ നോക്കണമെന്നും പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ അന്വേഷണം ശക്തമാക്കിയിരുന്ന പൊലീസ് ചിദംബരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.











Leave a Reply