ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോർത്ത് യോർക്ക്ഷയറിലുള്ള ആർമി ഫൗണ്ടേഷൻ കോളജിൽ (AFC) പഠിച്ച നാല് മുൻ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമവും പീഡനവും നേരിട്ടതായി ബിബിസിയോട് വെളിപ്പെടുത്തി. 17-ാം വയസ്സിൽ സഹപരിശീലനത്തിൽ ഉണ്ടായിരുന്ന സൈനികരിൽ നിന്ന് മണിക്കൂറുകളോളം കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് ഒരാൾ ആരോപിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോളജിൽ പഠിച്ചിരുന്ന സമയത്താണ് ഈ സംഭവങ്ങളുണ്ടായതെന്നും സ്ത്രീകൾ ആദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ കോളജിനെതിരെ 16 പരാതികൾ നോർത്ത് യോർക്ക്ഷയർ പൊലീസിന് ലഭിച്ചതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . 2018 മുതൽ 2025 ജൂൺ വരെ അനുചിതമായ ലൈംഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട് 176 പരാതികൾ രേഖപ്പെടുത്തിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരാതികളിൽ ചിലത് സ്ഥിരം ജീവനക്കാർക്കെതിരെയും ഭൂരിഭാഗവും ജൂനിയർ സൈനികർക്കെതിരെയുമാണ്. സംഭവങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് സൈന്യത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് സൈന്യം പ്രതികരിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന്റെ സുരക്ഷാ സംവിധാനത്തെയും സംസ്കാരത്തെയും കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിരോധ സമിതി അംഗമായ ലേബർ എംപി എമ്മ ലുവെൽ ആവശ്യപ്പെട്ടു. വനിതാ പരിശീലിതർക്കെതിരായ ലൈംഗിക അതിക്രമവും സ്ത്രീ വിരുദ്ധ സമീപനവും സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇപ്പോഴും ആശങ്കാജനകമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായും സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാൻ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.











Leave a Reply