ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ദുബായിൽ നിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ അമ്മയ്ക്കും കുഞ്ഞിനും സമീപം അശ്ലീല പെരുമാറ്റത്തിൽ ഏർപ്പെട്ട കേസിൽ മലയാളി യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസിന് (27) ന്യൂകാസിൽ മജിസ്ട്രേറ്റ്സ് കോടതി 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ ശിക്ഷയാണ് വിധിച്ചത്. 150 മണിക്കൂർ ശമ്പളമില്ലാത്ത സാമൂഹിക സേവനം നിർവഹിക്കാനും കോടതി ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ 914 പൗണ്ട് അടയ്ക്കാനും ഉത്തരവിട്ടു.

2025 ജൂൺ 2-ന് ദുബായിൽ നിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് സംഭവം. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനായി അമ്മ സീറ്റിൽ നിന്ന് എഴുന്നേറ്റുനിന്ന സമയത്താണ് സമീപത്തിരുന്ന ലോറൻസ് പുതപ്പിനടിയിൽ സ്വയംഭോഗത്തിൽ ഏർപ്പെടുന്നതായി യുവതി ശ്രദ്ധിച്ചത്. ആദ്യം പുതപ്പിനടിയിൽ ആയുധമുണ്ടെന്നായിരുന്നു യുവതി കരുതിയത്. പിന്നീട് സംഭവം വ്യക്തമായതോടെ അവർ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസിലിൽ ഇറങ്ങിയ ഉടൻ നോർതംബ്രിയ പൊലീസ് ലോറൻസിനെ അറസ്റ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുമാന്യത ലംഘിച്ചെന്ന കുറ്റം ആദ്യം നിഷേധിച്ച ലോറൻസ് പിന്നീട് വിചാരണ ആരംഭിക്കേണ്ട ദിവസം കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കുറ്റസമ്മതം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളി. സമീപത്ത് ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നതും കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന സാഹചര്യമായിരുന്നുവെന്നും ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.

ജയിൽശിക്ഷയ്ക്കു പകരമായാണ് കോടതി കമ്മ്യൂണിറ്റി ഓർഡർ വിധിച്ചത്. ടീസൈഡ് സർവകലാശാലയിൽ നിന്ന് ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ലോറൻസ് ബയോടെക്നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും മാന്യതയ്ക്കും ഭീഷണിയാകുന്ന അശ്ലീല പെരുമാറ്റങ്ങൾ കർശനമായി നേരിടുമെന്ന സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.