തേക്കിൻകാട് ജോസഫ്

ഓണം മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഹരിത ഭംഗി ചാർത്തുന്ന ഉത്സവമാണ്. വയലും കുന്നും മലയും ചെറിയ അരുവിയും പറമ്പു നിറയെ മരക്കൂട്ടങ്ങളും തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തനി ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പു മുറ്റിയ ഒരു ഗ്രാമത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. അവിടെ തിങ്ങിപ്പാർക്കുന്ന
തനി കർഷക കുടുംബങ്ങൾ . അവർക്കിടയിൽ പകയില്ല.കള്ളവും ചതിയുമില്ല. വഴക്കില്ല. വക്കാണമല്ല. അവർക്ക് അതിനൊട്ടു നേരവുമില്ല. അവർ അദ്ധ്വാനശീലമുള്ളവരാണ്.
അതിരാവിലെ കന്നിനെ തെളിച്ച് കലപ്പയുമായി പാടത്തിറങ്ങും. പൊന്നാര്യൻ വിളയുന്ന പുഞ്ചപ്പാടങ്ങൾ . എങ്ങും കാളയും കലപ്പയുമായി സ്വന്തം പാടത്ത് ചേറിലിറങ്ങി പണി ചെയ്യുന്നവർ.
കുട്ടികളെ സ്കൂളിലയക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. ഓണക്കാലത്തും ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിലും തെങ്ങുകയറ്റക്കാർക്കും കൊല്ലപ്പണിക്കാരനും വേലനും വെളുത്തേടനും ക്ഷുരകനും സമൃദ്ധമായി നെല്ലും തേങ്ങയും പച്ചക്കറികളും വാഴക്കുലയും നൽകുന്നവർ. അതുകൊണ്ട് അവർക്ക് സമൃദ്ധമായി ഓണ സദ്യയും മററു പെരുന്നാളാഘോഷങ്ങളും നടത്താൻ കഴിയുന്നു. അതൊരു കാലം.
മഹാബലി ചക്രവർത്തിയുടെ സദ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അത്തരമൊരു പ്രശാന്തമായ ഗ്രാമത്തിൽ പിറന്ന് ബാല്യം ചെലവഴിക്കാനും നിലത്തെഴുത്തു മുതൽ ഹൈസ്ക്കുൾ തലം വരെ പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യം .
മഹാബലിയുടെ സദ് ഭരണത്തിന്റെ കഥ ഇവിടെ വിവരിക്കുന്നില്ല.
അത് ഏറെ കേട്ടു പഴകിയതാണ്. പക്ഷേ സമ്പൽ സമൃദ്ധവും സമത്വ സുന്ദരവും സത്യാ തിഷ്ഠിതവും സർവൈശ്വര്യ നിർഭരവുമായ ഒരു ഭരണ കാലഘട്ടത്തെക്കുറിച്ച് നമുക്കു സ്വപ്നം കാണാമല്ലോ. കാപട്യവും കരിഞ്ചന്തയും വഞ്ചനയും അഴിമതിയും അതിക്രമവും കൊല്ലും കൊലയും മാനഭംഗവും ഇല്ലാത്തനന്മകൾ മാത്രംനൂറു മേനി വിളയുന്ന ഒരു സ്വപ്ന സാമ്രാജ്യം. അത് നമ്മൾ സ്വപ്നം കാണുന്നത് ആരും തടയില്ലല്ലോ. ആരേയും അവമതിക്കാതെ പരസ്പരം ബഹുമാനിക്കാനും വിലമതിക്കാനും സന്മനസ്സും സന്നദ്ധതയുമുള്ള സാധാരണ മനുഷ്യർ. തന്റെ പ്രജകളുടെ സുഖത്തിലും സുരക്ഷയിലും സദാ ജാഗരൂകനായ ഒരു ചക്രവർത്തി . ജനാധിപത്യത്തിൽ അത്തരമൊരു ജനാധിപതി നമുക്കു ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
പുരാണങ്ങളിലെ ദേവഗണങ്ങൾ നന്മയുടെ പ്രതീകമാണ്. അസുരന്മാർ തിന്മ ചെയ്യുന്നവരും. അതുകൊണ്ട് സ്വർഗലോകത്ത് ദേവാസുര യുദ്ധങ്ങൾ സാധാരണമാണ്. എപ്പോഴും നന്മ ജയിക്കാനാണ് നാം ആഗ്രഹിക്കുക. ഇവിടെ ഒരു വൈരുധ്യം നമുക്കു ദർശിക്കാനാകും. അത് നാം വാഴ്ത്തുന്ന മഹാബലി അസുര ചക്രവർത്തിയാണ്. തിന്മകൾക്കിടയിൽ ഒരു നന്മ മരം.
ഇന്ന് ലോകം മാനവരാശിയെ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. യുദ്ധക്കൊതിയ ന്മാരുംസാമ്രാജ്യശക്തിക ളും നിരപരാധികളായ സാധു മനുഷ്യരുടെ ജീവനു വിലയിടുകയാണ്. അവിടെയാണ് ഓണം പോലെയുള്ള ഒത്തൊരുമയുടെ സന്ദേശം വിതറുന്ന ഉത്സവങ്ങൾ നമുക്കു ആഘോഷദിനങ്ങൾ സമ്മാനിക്കുന്നത്.
ചിങ്ങമാസത്തിലെ ഓണനിലാവിന്റെ ഒളി ഇന്നും മാഞ്ഞിട്ടില്ല. ഏകാന്തതയും നിശബ്ദതയും മുറ്റിയ ഈറൻ രാവുകളിൽ ഹരിതാഭമായ മരക്കൂട്ടങ്ങളിൽ മഞ്ഞണിഞ്ഞ ഇലത്തുമ്പുകളിൽ നിലാവൊളി പൂക്കുന്നത് ഞാനിന്നും കാണുന്നു. ആകാശവിതാനത്തിലെ അനേക ലക്ഷം നക്ഷത്രജാലങ്ങൾക്കിടയിൽ വെൺമേഘങ്ങൾ താലപ്പൊലിയെടുത്തു നില്ക്കുമ്പോൾ അവയ്ക്കു നടുവിൽ ചന്ദ്രക്കല നറുനിലാവ് തൂ വുന്നതും എന്റെ ദൃശ്യ വിരുന്നിലുണ്ട്. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
അതിരാവിലെ എണീറ്റ് കുന്നിൻപുറത്തെ വേലി പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപൂക്കളും കൊങ്ങിണി പൂക്കളും തുമ്പയും മുല്ലയും മുക്കൂറ്റിയും ചെമ്പരത്തിയും രാജമല്ലിയും ജമന്തിയും കൃഷ്ണകിരീടവും കലർത്തിയുള്ള ഓണപ്പൂക്കളം ഒരുക്കിത്തീർക്കുമ്പോൾ തന്നെ പൊൻവെയിൽകതിരുകൾക്ക് ചൂടു വർധിച്ചിരിക്കും.എപ്പോഴും തണലിന്റെ ശീതളിമ നല്കുന്ന ചക്കരേച്ചി മാവിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആടിയും പാടിയും നന്നേ ക്ഷീണിച്ചാണ് അമ്മ ഒരുക്കിയ ഓണസദ്യ ഉണ്ണാൻ ഓടിയെത്തുന്നത്.
പിന്നീട് നടുത്തളത്തിൽ പായ് വിരിച്ച് ഞങ്ങൾ എട്ടു മക്കളും നിരയായി ഇരിക്കും.
പട്ടു പോലെയുള്ള തൂശനിലകളിൽ വി ളമ്പുന്ന ചമ്പാവരി ചോറും പരിപ്പും നെയ്യും അവിയലുംസാമ്പാറും തോരൻ കറികളും പലതരം അച്ചാറുകളും പച്ചടി, കിച്ചടി തുടങ്ങി വയും പപ്പടവും കണ്ണൻ പഴവും നാലുകൂട്ടം പായസവും ചേർന്നുള്ള ഓണസദ്യയുടെ രുചി ഇന്നും നാവിലുണ്ട്.

ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഓണക്കോടി അന്യമായിരുന്ന അന്നാ ളിലും ഞങ്ങൾക്ക് പുതിയ ഷർട്ടും നിക്കറും ചെരിപ്പും കിട്ടിയിരുന്നു. അവ ധരിച്ച് ഉച്ച കഴിഞ്ഞ്
വയൽ പൂക്കൾ കാവൽ നില്ക്കുന്ന വെളിമ്പറമ്പിൽ ചേട്ടന്മാർ വാശിയോടെ നടത്തുന്ന നാടൻ പന്തുകളി കാണാൻ പോകും. കളിക്കു കൂട്ടിയില്ലെങ്കിലും അതിരു വിട്ടു പോകുന്ന പന്ത് തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല കിട്ടും. അത് സന്തോഷത്തോടെ ചെയ്യുമ്പോഴാകും തൊട്ടടുത്തുള്ള നാലമ്പലത്തിൽ നിന്നും കടന്നുവരുന്ന തെയ്യക്കോലങ്ങൾ കൗതുക കാഴ്ചയാകുന്നത്.
അമ്പലനടയിൽ പോയാൽ ഇടക്ക കൊട്ടുന്നതും കരക്കാരുടെ മത്സരിച്ചുള്ള ചെണ്ടമേളവും കാണാം. വീട്ടിലറിയാതെ അവയും ആസ്വദിച്ച്‌ തിരിയെ എത്തുമ്പോൾ അമ്മ ഉച്ചയൂണിന്റെ ബാക്കിയായ പാലടയും ഉപ്പേരിയും നല്കി ശാസിക്കും. എവ്ടെയായിരുന്നു , നീ എന്ന്.ഉത്തരം പറയാതെ അമ്മയ്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്കു പോകും.
ഇന്ന് ഓണനാളുകളിൽ ആ അമ്മമനസ്സിന്റെ നിറമുള്ള ഓർമകൾ പൊന്നോണം പോലെ എന്നിലേക്ക് ഞാനറിയാതെ പടരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ