ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ സമുദ്രാതിർത്തിയിലൂടെ സഞ്ചരിച്ച റഷ്യൻ കപ്പലുകളെ റോയൽ നേവി മൂന്ന് ദിവസം നീണ്ട നിരീക്ഷണത്തിലൂടെ പിന്തുടർന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന 72 മണിക്കൂർ ദൈർഘ്യമുള്ള ദൗത്യത്തിൽ വടക്കൻ കടലിൽ നിന്ന് ഇംഗ്ലീഷ് ചാനലിലേക്കു നീങ്ങിയ നാല് റഷ്യൻ കപ്പലുകളുടെ നീക്കങ്ങൾ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു. എച്ച്എംഎസ് ഡങ്കൻ, എച്ച്എംഎസ് സെന്റ് ആൽബൻസ്, എച്ച്എംഎസ് സെവേൺ എന്നീ യുദ്ധക്കപ്പലുകൾക്കും മെർലിൻ ഹെലികോപ്റ്ററിനും ദൗത്യത്തിൽ പങ്കുണ്ടായിരുന്നു.

ഉപരോധം നേരിടുന്ന ചരക്കുകപ്പലുകളായ ജനറൽ സ്കോബെലേവും സ്പാർട്ടയും ഡോവറിലേക്കു നീങ്ങുമ്പോൾ റഷ്യൻ ഡെസ്ട്രോയർ അഡ്മിറൽ ലെവ്ചെങ്കോ അവയ്ക്കു സുരക്ഷയൊരുക്കുന്നതായി കണ്ടെത്തിയതായി ബ്രിട്ടീഷ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മറുപടിയായി റഷ്യ ഫ്രിഗേറ്റ് നെഉസ്ട്രാഷിമി ഉൾപ്പെടെയുള്ള സൈനിക വിഭവങ്ങളും വിന്യസിച്ചു. ബ്രിട്ടീഷ് നാവികസേനാ മേധാവി അഡ്മിറൽ ഗ്വിൻ ജെങ്കിൻസ്, റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾ രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ജാഗ്രതയിൽ ഇളവ് അനുവദിക്കാനാവില്ലെന്നും പറഞ്ഞു.

യുകെ ജലപരിധിയിൽ റഷ്യൻ സൈനിക സാന്നിധ്യം വർധിക്കുന്നതായി റോയൽ നേവി നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിൽ മാത്രം റഷ്യൻ കപ്പലുകളെ 21 ദിവസം നിരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്. യുക്രെയ്നിനുള്ള ബ്രിട്ടന്റെ സൈനിക പിന്തുണ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം. ബ്രിട്ടനും നാറ്റോ സഖ്യകക്ഷികളും ‘തീയുമായി കളിക്കുകയാണെന്ന്’ ക്രെംലിൻ ആരോപിച്ചിരിക്കെ, യുക്രെയ്ന് പിന്തുണ തുടർന്നാൽ പ്രതികാര നടപടികൾ ഒഴിവാക്കാനാകില്ലെന്ന മുന്നറിയിപ്പും റഷ്യൻ വൃത്തങ്ങൾ ആവർത്തിച്ചു.











Leave a Reply