ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രോഗികളുടെ സുരക്ഷ, അപര്യാപ്തമായ പരിശോധനകൾ, ഭീഷണിപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിന് പിരിച്ചു വിട്ട  മലയാളി ഡോക്ടർക്ക് ട്രിബ്യൂണലിൽ അനുകൂല വിധി . ഓർത്തോപീഡിക് സർജനായ ശ്യാംകുമാറിനെ കെയർ ക്വാളിറ്റി കമ്മീഷൻ പാർട്ട് ടൈം സ്പെഷ്യൽ അഡ്വൈസർ സ്ഥാനത്ത് നിന്ന് അന്യായമായാണ് പുറത്താക്കിയതെന്ന് മാഞ്ചസ്റ്റർ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ കണ്ടെത്തി. അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും തന്നെ ശരിയല്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും വിധിയിൽ പറഞ്ഞു. മോറെകാംബെ ബേ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുമാറിനെ ട്രസ്റ്റിലെ ക്ലിനിക്കൽ അശ്രദ്ധ, വെയിറ്റിംഗ് ലിസ്റ്റുകളിൽ കൃത്രിമം കാണിക്കൽ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് പിരിച്ചുവിടുകയായിരുന്നു.

കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനകളെകുറിച്ച് ഡോ. ശ്യാം കുമാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ പരിശോധനകൾ നടത്താൻ റെഗുലേറ്റർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തൻറെ ആശങ്കകൾ താൻ അറിയിച്ചപ്പോൾ അവ അവഗണിക്കുകപ്പെടുകയായിരുന്നെന്നും ട്രിബ്യൂണലിനോട് പറഞ്ഞു. സഹപ്രവർത്തകരെ തൻറെ സ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്ന കുറ്റം ആരോപിച്ചാണ് 2019-ൽ കെയർ ക്വാളിറ്റി കമ്മീഷനിൽ നിന്ന് കുമാറിനെ പുറത്താക്കിയത്. ട്രസ്റ്റ് പിന്നീട് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് ട്രിബ്യൂണൽ കണ്ടെത്തി. കുമാർ നേരിട്ട മാനസിക സമ്മർദ്ദങ്ങളെ ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന് 23000 പൗണ്ട് നൽകണമെന്ന് വിധിച്ചു.

കേരളത്തിലെ തൃശ്ശൂർ മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് ബിരുദം എടുത്ത ഡോക്ടർ ശ്യാംകുമാർ സർവ്വകലാശാല യൂണിവേഴ്സിറ്റി തലത്തിലെ ബാസ്ക്കറ്റ്ബോൾ ടീം മെമ്പർ ആയിരുന്നു.