ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുമായി (GRU) ബന്ധമുള്ള വ്യക്തിയുടെ നിർദേശങ്ങൾ സ്വീകരിച്ചെന്ന ആരോപണത്തിൽ ബ്രിട്ടീഷ് യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സ്വിൻഡൻ സ്വദേശിയായ ജോഷ്വ കാമിഡ്ജ് (31) ആണ് വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിനും ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തിയതിനും കുറ്റം ചുമത്തപ്പെട്ടത്.

റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലുള്ളതായി കരുതപ്പെടുന്ന ജിആർയു വോളണ്ടിയർ കോർപ്സുമായി ബന്ധമുള്ള വ്യക്തിയിൽനിന്നാണ് കാമിഡ്ജിന് നിർദേശങ്ങൾ ലഭിച്ചതെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) വ്യക്തമാക്കിയത്. വെള്ളിയാഴ്ച സ്വിൻഡനിലെ ഒരു വിലാസത്തിൽനിന്ന് ലണ്ടൻ കൗണ്ടർ ടെററിസം പൊലീസും വിൽറ്റ്ഷയർ പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കാമിഡ്ജിനെ ശനിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഇയാളെ ഹാജരാക്കും; സ്വിൻഡനിലെ മറ്റൊരു വിലാസത്തിലും പൊലീസ് പരിശോധന നടത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.











Leave a Reply