ലണ്ടന്‍: ലാക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനത്താണെങ്കിലും ബ്രിട്ടീഷ് ജനതയുടെ അഞ്ചിലൊന്ന് പേര്‍ ജീവിക്കുന്നത് പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ദശാബ്ദത്തിനിടെ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെയും പെന്‍ഷനര്‍മാരുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 4 ലക്ഷം കുട്ടികളും 3 ലക്ഷം വൃദ്ധരും ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഈ വിധത്തിലുണ്ടായ വര്‍ദ്ധനവ് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ തകര്‍ച്ചയെ നേരിടുകയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 14 മില്യന്‍ ആളുകള്‍ യുകെയില്‍ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് ജനസംഖ്യയുടെ അഞ്ചിലൊന്നിലേറെ വരും. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ദാരിദ്ര്യ നിരക്ക് വളരെ താഴെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ നയങ്ങളില്‍ മാറ്റം വരുത്തിയ 2015 ബജറ്റിനു ശേഷം നിരക്ക് കാര്യമായി വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

സാമൂഹ്യ സുരക്ഷാ മേഖലയില്‍ തെരേസ മേയ് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ മേയുടെ സോഷ്യല്‍ മൊബിലിറ്റി കമ്മീഷന്‍ അംഗങ്ങളെല്ലാം കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.