തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങള് കീഴടക്കുന്നത് ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുകയാണ് പെണ്‍കുട്ടി.

ഈ സഹോദരങ്ങളെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7,800 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.