മറുനാടന്‍ തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കി സ്വദേശിനിയായ 15-കാരിയെ പോലീസ് സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രി ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചത്. മറുനാടന്‍ തൊഴിലാളിയായ പ്രതിയുടെ സ്വദേശവും വിലാസവുമെല്ലാം തിരിച്ചറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെയാണ് 15-കാരിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സുഹൈലി(23)നെയും പോലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തൊടുപുഴ എസ്.ഐ. അജയകുമാറും സംഘവും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം പിന്തുടരുന്നത് ഒഴിവാക്കാനായായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വന്തം വീട്ടില്‍തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് ഒരു നമ്പറില്‍നിന്ന് പതിവായി ഫോണ്‍കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയത്. ഈ നമ്പര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പോലീസിന്റെ ശ്രമം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളിയായ സുഹൈലിന്റെ നമ്പറാണിതെന്ന് വ്യക്തമായി. 23-ാം തീയതി പുലര്‍ച്ചെയോടെ പെരുമ്പാവൂരില്‍വെച്ച് നമ്പര്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. ഇതോടെ സുഹൈല്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു. ഇവരില്‍നിന്ന് ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ പ്രതിയുടെ നാട്ടില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു എന്നിവര്‍ ഈ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ബംഗാളിലേക്ക് പോലീസ് സംഘത്തെ അയക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് മറുനാടന്‍ തൊഴിലാളിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയില്‍നിന്ന് വിമാനം കയറിയ പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂര്‍ഷിദാബാദിലെ ഡോങ്കോളിലും. തുടര്‍ന്ന് ഡോങ്കോള്‍ പോലീസിന്റെ സഹായംതേടി. നേരത്തെ ശേഖരിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന്റെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു.

തൊടുപുഴയില്‍നിന്ന് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതി ട്രെയിന്‍ മാര്‍ഗമാണ് മൂര്‍ഷിദാബാദിലെ വീട്ടിലെത്തിയത്. പ്രതിയും പെണ്‍കുട്ടിയും മൂര്‍ഷിദബാദില്‍ ട്രെയിനിറങ്ങിയ അതേസമയത്ത് കൊച്ചിയില്‍നിന്ന് യാത്രതിരിച്ച പോലീസ് സംഘം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. വിമാനമാര്‍ഗം അതിവേഗം പോലീസ് സംഘം മൂര്‍ഷിദാബാദില്‍ എത്തുമെന്ന് പ്രതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുമായി മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമവും വിഫലമാവുകയായിരുന്നു.

പ്രതിയും പെണ്‍കുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ പോലീസ് സംഘത്തിനും അവിടെ എത്താന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. പ്രതി നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫ് ആയത് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. ഇവിടംമുതല്‍ പുതിയ സിംകാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. ഇതോടെയാണ് പ്രതി പെണ്‍കുട്ടിയുമായി ബംഗാളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ അവിടെയെത്തി അന്വേഷണം നടത്താന്‍ പോലീസ് സംഘം തീരുമാനിച്ചത്. ബംഗാളിലെ ഡോങ്കോള്‍ പോലീസും അന്വേഷണത്തില്‍ സഹായിച്ചു. പ്രാദേശികമായ സഹായമില്ലാതെ ഒരിക്കലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് സംഘത്തിന് കഴിയുമായിരുന്നില്ല. എന്നാല്‍ ഡോങ്കോള്‍ പോലീസ് ഇതിനുവേണ്ട എല്ലാസഹായവും നല്‍കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ വശീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. ബംഗാളില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വേര്‍പിരിഞ്ഞായിരുന്നു താമസം. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചത്. തൊടുപുഴയില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. മൊബൈല്‍ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

അന്വേഷണസംഘം എത്താന്‍ വൈകിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുമായി പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സുഹൈലിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ബംഗ്ലാദേശിലാക്കാണ്. അതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വെള്ളിയാഴ്ച ദിവസം ബംഗ്ലാദേശില്‍ പോയിവരാന്‍ അനുമതിയുണ്ട്. ഈ മാര്‍ഗം ഉപയോഗപ്പെടുത്തി പെണ്‍കുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ ഇത്രയുംവേഗം പോലീസ് സംഘം പെണ്‍കുട്ടിയെ തിരഞ്ഞ് ഗ്രാമത്തില്‍ എത്തുമെന്ന് ഇയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.

കസ്റ്റഡിയിലെടുത്ത പ്രതിയെ ഡോങ്കോള്‍ സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത്. പിറ്റേദിവസം ബെര്‍ഹാംപുര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിമാനമാര്‍ഗം കേരളത്തിലേക്കും കൊണ്ടുവന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ തട്ടിക്കൊണ്ടുപോയതിന് മാത്രമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. പോലീസിന്റെ സൈബര്‍സെല്‍ വിഭാഗവും അന്വേഷണത്തില്‍ സഹായിച്ചു.