ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രവാസികൾക്ക് കനത്ത പ്രഹരവുമായി വീണ്ടും കേന്ദ്രസർക്കാർ. ഇത്തവണ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന നിർദേശമായ വിദേശത്തേക്ക് പണം അയക്കുമ്പോൾ 20% നികുതി ഈടാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. വിദേശത്തേക്ക് അയക്കുന്ന പണം, അത് ഏത് പയോഗത്തിനാണെങ്കിലും പുതിയ നികുതി നടപടി ബാധകമായിരിക്കും. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പുറം രാജ്യത്ത് കിടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുകളോട് സർക്കാർ കാണിക്കുന്ന നെറികേടാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വർഷാവസാനം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ മാത്രമാകും 20 ശതമാനം തുക അർഹരെങ്കിൽ തിരികെ ലഭിക്കുന്നത്.

പുതിയ നടപടി അനുസരിച്ചു പാൻ കാര്‍ഡ് ഹാജരാക്കുകയാണെങ്കില്‍ അയയ്ക്കുന്ന തുകയുടെ 20 ശതമാനവും, പാൻ കാര്‍ഡ് ഇല്ലെങ്കില്‍ 40 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമെന്ന് അറിയപ്പെടുന്ന പദ്ധതിയുടെ കീഴിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. വിദേശത്തേക്ക് ചികിത്സ പോലുള്ള പല ആവശ്യങ്ങൾക്കും അയക്കുന്ന തുക ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനു കീഴിലാണ് വരുന്നത്. എന്നാൽ അതേസമയം, നിലവിലുള്ള നിയമപ്രകാരം ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ലായിരുന്നു. ഏഴു ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനം മാത്രമായിരുന്നു നികുതി. ഇതാണ് ഇനിമുതൽ 20 ശതമാനമായി വർദ്ധിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും പുതിയ മാറ്റം ബാധകമാകും. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കുകയോ, വിദേശത്ത് വീടോ വസ്തുവോ വാങ്ങുകയോ, ഓഹരി നിക്ഷേപം നടത്തുകയോ ചെയ്യുമ്പോഴെല്ലാം 20 ശതമാനം നികുതി നല്‍കണമെന്നാണ് പുതിയ നിയമം പറയുന്നത്. വിദേശത്തേക്ക് കുടിയേറുന്നവർ ജീവിതച്ചെലവിനായി ഒരു തുക കൈമാറ്റം ചെയ്താലും, അതിനും 20 ശതമാനം ടിസിഎസ് നല്‍കേണ്ടി വരും. വിദേശത്തു പഠിക്കുന്ന മക്കൾക്ക് ചിലവിനായി അയക്കുന്ന തുകയ്ക്ക് പോലും ഇതോടെ 20% നികുതി നൽകേണ്ടി വരും.