തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലു വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരിഹസിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ താൻ ജയിൽവകുപ്പ് മേധാവിയായിരുന്ന കാലത്ത് ഒരുക്കിയതാണെന്നും ഇപ്പോൾ അത് ‘ആർക്കെങ്കിലും’ പ്രയോജനപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞുള്ള കുറിപ്പാണ് ചർച്ചയായത്. തച്ചങ്കരിയുടെ പേര് പരാമർശിക്കാതെയായിരുന്നു ശ്രീലേഖയുടെ പരിഹാസം.
1987ലെ ഒരേ ഐപിഎസ് ബാച്ചിൽ സർവീസിൽ പ്രവേശിച്ച ശ്രീലേഖയും തച്ചങ്കരിയും തമ്മിൽ സർവീസിന്റെ ആദ്യകാലം മുതൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സീനിയോറിറ്റി, സ്ഥാനക്കയറ്റം, വകുപ്പുതല നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും പലപ്പോഴും രണ്ടു ചേരികളിലായിരുന്നു. ഗതാഗത, മോട്ടോർ വാഹന വകുപ്പുകളിൽ ഉന്നത പദവികൾ വഹിച്ചപ്പോഴും ഭരണപരമായ തീരുമാനങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ പരസ്യമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. തച്ചങ്കരിക്കെതിരെ ഉയർന്ന അഴിമതി, അച്ചടക്കലംഘന ആരോപണങ്ങളിലും ശ്രീലേഖ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 64.71 ലക്ഷം രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലു വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ജയിലിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രി വാർഡിലേക്കു മാറ്റുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ പരിഗണിച്ചാണ് ആശുപത്രിയിൽ തുടരുന്നതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഇതിനിടെയാണ് പഴയ ഐപിഎസ് പോരിന്റെ പശ്ചാത്തലത്തിൽ ശ്രീലേഖയുടെ ഫെയ്സ്ബുക് കുറിപ്പ് വീണ്ടും ചർച്ചയായത്.











Leave a Reply