മലപ്പുറം: വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആഡംബര കാർ റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുനൽകി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെ.എം.സി.സി. നേതാവുമായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള KL 78 A 0009 നമ്പർ വാഹനമാണ് തിരികെ നൽകിയത്. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സുഹൃത്തായ യാക്കൂബിന്റെ വാഹനം ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചുതുടങ്ങിയത്.
സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്കു പകരം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വകാര്യ ആഡംബര കാറിൽ സർക്കാർ ബോർഡും ‘13’ നമ്പറും പതിപ്പിച്ച് യാത്രചെയ്തത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനം ഉപയോഗിച്ചതിനെച്ചൊല്ലിയായിരുന്നു പ്രധാന വിമർശനം.
തനിക്ക് അനുവദിച്ച ഇന്നോവ ക്രിസ്റ്റ നാലു ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. റേഞ്ച് റോവർ ഉപയോഗിച്ചതിന് സർക്കാർ ഖജനാവിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദം ശക്തമായതോടെയാണ് വാഹനം ഉടമയ്ക്ക് തന്നെ തിരിച്ചുനൽകിയത്.











Leave a Reply