പൂര്‍ണ ഗര്‍ഭിണികള്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റര്‍. ഗര്‍ഭിണിയായ ജൂലി സൈക്കിള്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു എന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് ജൂലി അറിയിച്ചത്.

‘ഇന്ന് പുലര്‍ച്ചെ 03.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. പ്രസവസമയത്ത് സൈക്കിള്‍ ചവിട്ടാന്‍ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു’ എന്നാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ജൂലി പറയുന്നു.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജൂലിയുടെ മനോധൈര്യത്തെയും ആളുകള്‍ പ്രശംസിക്കുകയാണ്. ആദ്യമായല്ല ന്യൂസിലന്‍ഡ് എംപിയായ ജൂലി ആന്‍ ജെന്റര്‍ സൈക്കിളില്‍ പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്നത്. 2018ല്‍ തന്റെ ആദ്യ പ്രസവത്തിനും ജൂലി സൈക്കിളിലാണ് എത്തിയത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റിയിലെ ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്.

സൈക്കിളിലെ യാത്ര തന്റെ മാനസികാവസ്ഥ പോസിറ്റീവാക്കിയെന്നും ജൂലി അന്ന് സമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുഎന്‍ മീറ്റിംഗില്‍ പങ്കെടുത്തത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.