തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയും യുവാവും ജീവനൊടുക്കിയ നിലയില്‍. കാര്യാട്ടുകര സ്വദേശിനി സംഗീത (26), ഒളരിക്കര സ്വദേശി റിജോ (26) എന്നിവരാണ് മരിച്ചത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.

കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സുചന. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി.

സംഗീതയേയും റിജോയെയും കാണാനില്ലെന്ന് കാണിച്ച് സുനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആര്‍.ടി.സി പരിസരത്തുണ്ടെന്ന് വ്യക്തമായത്. സ്റ്റാന്‍ഡിനു പരിസരത്തുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുറിയെടുത്ത വിവരം അറിഞ്ഞത്. പോലീസ് മുറി തുറന്നുനോക്കുമ്പോള്‍ ഇരുവരും തൂങ്ങിമരിച്ച നിലയിലായിരുന്നു.

സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്.