ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ – ലെവൽ റിസൽട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ഗ്രേഡുകളായ എ*, എ എന്നിവ നേടിയത് 44.8 ശതമാനം പേരാണ്. കഴിഞ്ഞ വർഷം 38. 5 ശതമാനം പേർ മാത്രമാണ് ഉയർന്ന ഗ്രേഡുകൾ നേടിയത്. 2019 ൽ കോവിഡിന് മുൻപ് സാധാരണരീതിയിൽ പരീക്ഷ നടത്തിയതിൽ നിന്നും 75 ശതമാനമാണ് ഗ്രേഡുകൾ ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ഗ്രേഡുകൾ ഉയർന്നതോടെ കൂടുതൽ വിദ്യാർഥികൾ യൂണിവേഴ്സിറ്റി തലത്തിൽപ്രവേശനത്തിന് അർഹരാകും. എന്നാൽ ഇത് കൂടുതൽ മത്സരങ്ങൾക്ക് ഇടയാക്കും എന്നാണ് വിദഗ്ധരുടെ നിഗമനം.

മെഡിസിൻ കോഴ്സുകൾക്കും മറ്റും ഇപ്രാവശ്യം കൂടുതൽ വിദ്യാർഥികളുടെ തിരക്ക് ഉണ്ടാകും. പാസായ എല്ലാ വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. പല മെഡിക്കൽ സ്കൂളുകളും അധിക വിദ്യാർത്ഥികളോട് അടുത്ത വർഷത്തേയ്ക്ക് കാത്തിരിക്കാനും, അതിനായി പ്രത്യേക ഇൻസെന്റിവുകൾ നൽകുവാനും തയ്യാറാകുന്നുണ്ട്. വൊക്കേഷണൽ പരീക്ഷകളുടെ റിസൾട്ടുകളും ഉടൻതന്നെ പ്രസിദ്ധീകരിക്കും. ഇത്തരമൊരു സാഹചര്യത്തിലും ഇത്രയധികം വിജയം നേടിയ കുട്ടികളെ എല്ലാവരെയും അനുമോദിക്കുന്നതായി ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള കുട്ടികളുടെ മനോബലത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ യുവാക്കളെ പിന്തുണയ്ക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതായി ലേബർ പാർട്ടി ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കെയിറ്റ് ഗ്രീൻ ആരോപിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഇതോടൊപ്പം തന്നെ കോവിഡ് കാലത്ത് കുട്ടികൾ ഈ വിജയം നേടുന്നതിൽ അധിക പങ്ക് വഹിച്ച അധ്യാപകരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.