ദമാസ്‌ക്‌സ്: ദമാസ്‌കസിനു സമീപം മഡയ പട്ടണത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ട ജനങ്ങളെ ആക്ഷേപിച്ച് ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവര്‍. 40,000ത്തോളം ആളുകളാണ് മഡയയില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതിനാല്‍ പച്ചിലകള്‍ വേവിച്ച് കഴിക്കുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെരുവു നായ്ക്കളേയും വളര്‍ത്തു പൂച്ചകളേയും വരെ ഭക്ഷണമാക്കിയതിനു ശേഷമാണ് ജീവന്‍ നിലനിര്‍ത്താന്‍ ഇവര്‍ പച്ചിലകള്‍ ഭക്ഷിക്കാന്‍ തുടങ്ങിയത്. നിരവധി പേര്‍ ഈ പ്രദേശത്ത് പട്ടിണി മൂലം മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ പലായനം ചെയ്യാതിരിക്കാന്‍ പട്ടണാതിര്‍ത്തികളില്‍ സൈന്യം മൈനുകള്‍ പാകിയിരിക്കുകയാണ്.
ദുരിതത്തില്‍ കഴിയുന്ന ഇവരെ സഹായിക്കുന്നതിനു പകരം പരിഹസിക്കാനാണ് അസദിനെ അനുകൂലിക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. മഡയയെ ബന്ധിച്ചതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടു. പട്ടിണിയില്‍ മുങ്ങിയ ഒരു ജനതയെ ആക്ഷേപിക്കാവുന്നതില്‍ ഏറ്റവും ഹീനമെന്നു പറയാവുന്ന വിധത്തിലുള്ള പ്രചാരണമാണ് ഈ ഹാഷ്ടാഗില്‍ നടക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്യുന്നത്. ജനങ്ങള്‍ പട്ടിണി മൂലം മരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അന്താരാഷ്ട്രതലത്തിലുണ്ടായ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് വിഷയത്തിലിടപെടാന്‍ അസദ് ഭരണകൂടം തീരുമാനിച്ചു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഈ പ്രദേശത്തുള്ള 23 പേര്‍ക്ക് പട്ടണി മൂലം ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. കഴിഞ്ഞ ആറു മാസമായി ഇവിടുത്തെ ജനങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ലെബനീസ് അതിര്‍ത്തിയിലുള്ള മുന്‍ വിനോദസഞ്ചാര കേന്ദ്രം സിറിയന്‍ സൈന്യത്തിന്റേയും ലെബനനിലെ ഹെസ്‌ബൊള്ളയുടേയും തടങ്കലിലാണ്. പുറത്തു നിന്ന് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇവര്‍ തടഞ്ഞിരുന്നു.