സമ്പത്തിന്റെ ഉന്നതിയിൽ നിന്നും ആരുടെയോ തോക്കിലെ ഒരു ബുള്ളറ്റിന് അയാളെ വിഴ്ത്താൻ പറ്റി. പക്ഷേ ആ മടക്കയാത്ര ഇന്ന് ലോകശ്രദ്ധ നേടുകയാണ്. ഷെറോൺ സുഖ്ഡിയോ എന്നയാള്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരൻമാരിൽ ഒരാളാണ്. ഭാര്യാ സഹോദരന്റെ വീട് സന്ദർശിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോൾ അജ്ഞാതർ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. 33 വയസ്സുകാരനും രണ്ടു കുട്ടികളുടെ പിതാവായ ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്കാരമാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. എസ്റ്റേറ്റ് ഏജന്റും കാർ ഡീലറുമാണ് ഷെറോൺ. ചെറുപ്രായത്തിനുള്ളിൽത്തന്നെ സമ്പന്നനായി മാറി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ ആഡംബരമാക്കാൻ ഭാര്യയും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

sheron 1

50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്കാരത്തിന് ഉപയോഗിച്ചത്. ഒപ്പം ഷെറോണിന് ഏറെ പ്രിയപ്പെട്ട സ്വർണ്ണാഭരണങ്ങളും. അതിന്റെ വില ഏകദേശം രണ്ടു മില്യൺ യുഎസ് ഡോളറോളം (13 കോടിയോളം) വരും. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളിൽ നിറയെ മോതിരവുമൊക്കെ ധരിപ്പിച്ചായിരുന്നു സംസ്കാരം. ടിംബർലാൻഡ് ബൂട്ടുകൾ ഒരു ജോഡി കാൽച്ചുവട്ടിൽത്തന്നെ വച്ചിരുന്നു. വിവിധ റേസുകളിൽ വിജയിച്ച് ഷെറോൺ നേടിയ ട്രോഫികളും മൃതദേഹത്തിനൊപ്പം അടക്കി.

sheron 4

ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്ലി കാറിലായിരുന്നു അന്ത്യയാത്ര. ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിൻ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. വേൾഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ടു സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്കൈസും രണ്ടു ചെറിയ എയർ ക്രാഫ്റ്റുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇതിനു പുറമേ ഏഴു വീടുകളും ആറു അപ്പാർട്ട്മെന്റുകളും സ്വന്തമായുണ്ട്.

sheron 3