ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസംബറോടുകൂടി കൊറോണ വൈറസിനെതിരെയുള്ള 100 ദശലക്ഷം വാക്സിനോളമാണ് ഉപയോഗ്യശൂന്യമാകുന്നതെന്ന് ഗവേഷണ ഗ്രൂപ്പായ എയർഫിനിറ്റിയുടെ പഠനറിപ്പോർട്ട് പുറത്ത് . ആഗോള വാക്സിൻ ഉച്ചകോടിക്ക് മുൻപ് ഗവേഷണ റിപ്പോർട്ട് ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർക്ക് അയച്ചിരുന്നു.എയർഫിനിറ്റിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ഏകദേശം ഏഴ് ദശലക്ഷം വാക്സിനുകളാണ് ലഭ്യമാകുന്നത്.ഡിസംബർ മാസത്തോടെ ഇത് പന്ത്രണ്ട് ദശലക്ഷത്തിലേക്ക് എത്തും. എന്നാൽ ഏകദേശം നൂറ് ദശലക്ഷം വാക്സിനുകൾ ഉപയോഗശൂന്യമാകുമോയെന്ന ഭയം നിലനിൽക്കുന്നുണ്ട്. ഏതു രാജ്യത്തിലേക്കാണ് വാക്സിന് നൽകുന്നത് എന്നതാണ് ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിക്കുന്ന ഘടകം എന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മൂന്നാംകിട രാജ്യങ്ങളിലേക്ക് ആരാണ് വാക്സിന് നല്കുന്നത് എന്നതിനെ പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംകിട രാജ്യങ്ങൾക്ക് വാക്സിൻ കിട്ടാത്ത ഈ സാഹചര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ ഏകദേശം 100 ദശലക്ഷത്തോളം വാക്സിനുകൾ ഉപയോഗശൂന്യമായി വലിച്ചെറിയേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾക്ക് മാറ്റമുണ്ടാകുമോ, വാക്സിൻ കയറ്റുമതിക്കുള്ള നിയന്ത്രണ തടസ്സങ്ങൾ എങ്ങനെ മറികടക്കാൻ സാധിക്കും , സ്റ്റോക്ക് ചെയ്ത വാക്സിനുകൾ ഉപയോഗശൂന്യമാകാതെ എങ്ങനെ നോക്കാം എന്നീ കാര്യങ്ങൾക്ക് ബുധനാഴ്ച്ചയിലെ ഉച്ചകോടിയിൽ തീരുമാനമാകും. എയർഫിനിറ്റിയുടെ റിപ്പോർട്ട് ലോകനേതാക്കൾക്ക് പ്രശ്നങ്ങൾ നേരിടാനുള്ള ഒരു ഉത്തമ വഴികാട്ടിയായിരിക്കും. വാക്സിൻെറ വലിയ തോതിലുള്ള നഷ്ടം ഉണ്ടാകാതിരിക്കാൻ നാം ഒരു വാക്സിൻ റിലീസ് പ്ലാൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലേക്ക്‌ ഉടൻ തന്നെ വാക്സിൻ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അത് ലോകത്തിനു തന്നെ ഒരു വലിയ നഷ്ടമായി തീരുമെന്നും തെക്കൻ രാജ്യങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ നൽകേണ്ടതുണ്ടെന്നും ഡയറക്ടർ നിക്ക് ഡിയർഡൻ അഭിയപ്രായപ്പെട്ടു.