പീഡനക്കേസ് പ്രതിയെ അഞ്ചംഗസംഘം വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. നങ്ങ്യാർകുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയിൽ വർഗീസിന്റെ മകൻ ലിജോയെയാണ് (29) വെള്ളിയാഴ്ച രാത്രി 10.45ന് കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേ​റ്റ ലിജോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലിജോയുടെ സഹോദരങ്ങളായ ലിബു, ലിജു, ബന്ധുവായ ജാക്& സൺ എന്നിവർക്ക് ഗുരുതരമായി പരിക്കേ​റ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളായ കറുകത്തറവീട്ടിൽ ശിവപ്രസാദ് (സനീഷ്), ശിവലാൽ എന്നിവരും ഷിബു, മുകേഷ്, മനു എന്നിവരുമടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മരിച്ച ലിജോ ശിവപ്രസാദിന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങി ഒരുവർഷമായി നാട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് സമീപ വീടുകളിലുള്ളവർ പോയ സമയത്താണ് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്. പ്രതികൾ ഉടനേ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
ലിജോയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുട്ടം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ലില്ലി.

ഹരിപ്പാട് മേഖലയിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ഏഴ് മാസത്തിനകം നടന്ന അഞ്ചാമത്തെ കൊലപാതകമാണ് ഇത്. ശക്തമായ നടപടികളെ തുടർന്ന് കൊലപാതക പരമ്പരകൾക്ക് ആശ്വാസമായെന്ന് കരുതിയിരിക്കെയാണ് ഈ കൊലപാതകം.