ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡിനെതിരെ ഉള്ള വാക്‌സിൻ വിതരണത്തെ രാജ്യത്തെ എല്ലാ ജനങ്ങളും ഒരു പോലെയല്ല നോക്കി കാണുന്നത് എന്ന് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നു. യു കെയിലെ 72 ശതമാനത്തോളം വരുന്ന കറുത്തവർഗ്ഗക്കാരുടെ സമൂഹം വാക്സിൻ എടുക്കുന്നതിൽ വിമുഖത കാട്ടുന്നതായി അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ 42 ശതമാനത്തോളം വരുന്ന ഏഷ്യൻ സമൂഹവും വാക്‌സിൻ വിതരണത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കഷെയറിലുള്ള ബ്ലാക്ക്ബെൺ കത്തീഡ്രലിൽ വച്ച് നടന്ന വാക്സിൻ വിതരണത്തിൽ, എട്ടു മണിക്കൂറിനുള്ളിൽ 250 പേർ പങ്കെടുത്തതിൽ അഞ്ചുപേർ മാത്രമാണ് ഏഷ്യക്കാരായി ഉണ്ടായിരുന്നത്. കഴിഞ്ഞാഴ്ച എൻ എച്ച് എസ്‌ ഇംഗ്ലണ്ട് നടത്തിയ പ്രസ്താവനയിൽ ബ്ലാക്ക്, ഏഷ്യൻ & മൈനൊരിറ്റി കമ്മ്യൂണിറ്റികൾക്കിടിയിൽ വിതരണത്തിനായി 23 മില്യൺ ഡോസുകൾ ലോക്കൽ കൗൺസിലുകൾക്ക് നൽകിയതായി വ്യക്തമാക്കിയിരുന്നു. ബർമിങ്ഹാം നഗരത്തിൽ 50 ശതമാനത്തോളം ഇത്തരം കമ്മ്യൂണിറ്റികളാണെന്നും ഇവരാരും തന്നെ വാക്സിൻ എടുക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും, പബ്ലിക് ഹെൽത്ത് ഡയറക്ടർ ജസ്റ്റിൻ വാർണേ അറിയിച്ചു.


ബ്രിട്ടീഷുകാർ അല്ലാത്ത ഇത്തരം ആളുകളുടെ നിസ്സഹകരണം രോഗം വർദ്ധിക്കുന്നതിന് കാരണമാകും എന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നു. കറുത്ത വർഗ്ഗക്കാരായ ചില ഡോക്ടർമാരും നഴ്സുമാരും പോലും വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. വാക്സിൻ വിതരണത്തെ ഊർജ്ജപ്പെടുത്തുന്നതിനായി, നിരവധി പ്രശസ്തരായ ആളുകൾ വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്.


സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആണ് ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ആളുകളുടെ ഭയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അവർക്ക് മുൻപ് ഉണ്ടായിരിക്കുന്ന അനുഭവങ്ങളാണ് ഇത്തരം പ്രതികരണങ്ങളിലേക്ക് അവരെ നയിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകർ രേഖപ്പെടുത്തുന്നു. എന്നാൽ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ പെട്ട ആളുകളിലേയ്ക്കും വാക്സിൻ വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.