സ്വന്തം ലേഖകൻ

പ്രാദേശിക സമയം വൈകുന്നേരം എട്ടുമണിയോടെ സിനഗോഗിനടുത്ത് സംഘടിത തീവ്രവാദി ആക്രമണം ഉണ്ടായി. കുറെയേറെ ആൾക്കാർ കൂട്ടംചേർന്ന് പല സ്ഥലത്തായി റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സിവിലിയൻസും, പോലീസിന്റെ വെടിയേറ്റ ഒരു ആക്രമിയുമാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഒരു പോലീസുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

ഓസ്ട്രിയ ഇന്നുമുതൽ പരിപൂർണ്ണ ലോക്ക്ഡൗണിൽ പ്രവേശിക്കുകയാണ്, അതിനു മുന്നോടിയായി സാധനങ്ങൾ വാങ്ങാനും ഒരു രാത്രി പുറത്ത് ചെലവഴിക്കാനും എത്തിയതായിരുന്നു സ്ഥലത്തുണ്ടായിരുന്ന ജനങ്ങളിൽ അധികവും.

വിയന്നയിലെ തെരുവുകളിലൂടെ ഒരാൾ റൈഫിളും കൊണ്ട് ഭ്രാന്തമായി ഓടുന്നതും,വെടിവെക്കുന്നതുമായ ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയ പോലീസും എമർജൻസി സർവീസും സ്ഥിതിഗതികൾ ശാന്തമാക്കാനും, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ധീരമായ ഇടപെടലാണ് നടത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓസ്ട്രിയയയുടെ അതിർത്തി പ്രദേശങ്ങളിൽ എല്ലാം സെക്ക് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിർത്തി കടന്ന് വരുന്ന വ്യക്തികളെയും വാഹനങ്ങളെയും കർശനമായി പോലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും, പോലീസ് അന്വേഷണം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാതിരിക്കാനും പോലീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് ഉറപ്പിച്ചതായി ഇന്റീരിയർ മിനിസ്റ്റർ കാൾ നെഹമ്മർ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റർ ഒആർഎഫിലൂടെ അറിയിച്ചു. ആസൂത്രിതമായ വെടിവെപ്പാണ് നടന്നതെന്നും, തുടർ ആക്രമങ്ങളെ സൂക്ഷിക്കണമെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്എന്നും അദ്ദേഹം അറിയിച്ചു.ആക്രമണം നടക്കുന്ന സമയത്ത് സിനഗോഗ് അടച്ചിട്ടിരിക്കുകയായിരുന്നു.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയും ഓസ്ട്രിയക്ക് ഒപ്പം ഉണ്ടെന്ന് ഉറപ്പു നൽകിയും നിരവധി യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചിരുന്നു.